ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കാന്‍ കേന്ദ്രം; അപകടങ്ങളില്‍ ബാധ്യത കുറയ്ക്കും

Update: 2025-05-19 01:48 GMT
ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കാന്‍ കേന്ദ്രം; അപകടങ്ങളില്‍ ബാധ്യത കുറയ്ക്കും

ന്യൂഡല്‍ഹി: ആണവോര്‍ജ മേഖലയില്‍ സ്വകാര്യ കമ്പനികളെ അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നു. അപകടങ്ങളുണ്ടായാല്‍ സ്വകാര്യകമ്പനികളുടെ ബാധ്യത കുറയ്ക്കുന്ന വ്യവസ്ഥകളുള്ള രണ്ടു ബില്ലുകള്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ആണവനിലയങ്ങളില്‍ അപകടങ്ങളുണ്ടായാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന വ്യവസ്ഥകളുള്ള 2010ലെ സിവില്‍ ആണവ ബാധ്യത നിയമം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാണെന്നാണ് ആഗോള ആണവോര്‍ജ കമ്പനികളായ ജിഇ-ഹിറ്റാച്ചിയും വെസ്റ്റിങ് ഹൗസും അരീവയും അറിയിച്ചിരുന്നത്. ഈ തടസം നീക്കിയാല്‍ ഇന്ത്യയില്‍ ആണവോര്‍ജ നിലയങ്ങള്‍ നടത്താന്‍ അവര്‍ തയ്യാറാണ്. യുഎസ് കമ്പനികളും ഇന്ത്യയിലെ ആണവോര്‍ജ മേഖലയില്‍ പ്രവേശിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.

ന്യൂജഴ്‌സി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോള്‍ടെക് ഇന്റര്‍നാഷണല്‍ എന്ന കമ്പനിക്ക് ഇതിന് യുഎസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജി മാര്‍ച്ച് 26ന് അനുമതി നല്‍കിയിരുന്നു. ഇതോടെ കമ്പനിയുടെ ഏഷ്യയിലെ സബ്‌സിഡിയറികളായ ഹോള്‍ടെക് ഏഷ്യക്കും ടാറ്റ കണ്‍സള്‍ട്ടിങ് എഞ്ചിനീയേഴ്‌സിനും ലാര്‍സന്‍ ആന്‍ഡ് ടര്‍ബോക്കും റിയാക്ടര്‍ ടെക്‌നോളജി കൈമാറാം. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതികള്‍ഡക്ക് ശ്രമിക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Similar News