ലബ്‌നാനില്‍ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു

ഹിസ്ബുല്ലയുടെ ഒരു ഭൂഗര്‍ഭ അറയില്‍ കയറി പരിശോധന നടത്തുമ്പോഴാണ് സ്‌ഫോടനമുണ്ടായത്.

Update: 2024-12-09 13:07 GMT

തെല്‍അവീവ്: തെക്കന്‍ ലബ്‌നാനില്‍ നാല് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിട്ടും നാട്ടിലേക്ക് മടങ്ങാതെ തെക്കന്‍ ലബ്‌നാനിലെ ഗ്രാമങ്ങളില്‍ ചുറ്റിക്കറങ്ങിയ മേജര്‍ എവ്‌ജെനി സിനെര്‍ഷൈന്‍, കാപ്റ്റന്‍ സാഗി യാക്കോവ്, സ്റ്റാഫ് സെര്‍ജന്റ് മേജര്‍ ബിന്യാമിന്‍ ദെസ്താവ്, സെര്‍ജന്റ് മേജര്‍ എറിസ് ബെന്‍ ഇഫ്രൈം എന്നിവരാണ് കൊല്ലപ്പെട്ടത്.

വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കാന്‍ 60 ദിവസം സമയമുള്ളതിനാലാണ് സൈനികര്‍ തെക്കന്‍ ലബ്‌നാനില്‍ ഇപ്പോഴും തുടരുന്നത്. അങ്ങനെ കറങ്ങിയ ഈ നാലു പേരും അടങ്ങിയ സംഘം ഹിസ്ബുല്ലയുടെ ഒരു ഭൂഗര്‍ഭ അറയില്‍ കയറി പരിശോധന നടത്തുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. നാലു പേരും മണ്ണ് മേല്‍ വീണ് ശ്വാസം മുട്ടിയാണ് മരിച്ചത്. ഈ ഭൂഗര്‍ഭ അറ ഒരു കെണിയായിരുന്നതായി സൈന്യം സംശയിക്കുന്നു.