പശുമാംസം കഴിച്ചെന്ന് ആരോപിച്ച് ബജ്‌റംഗ്ദളുകാര്‍ വീടാക്രമിച്ചു; ഹിന്ദു യുവാവ് ആത്മഹത്യ ചെയ്തു

Update: 2025-01-21 16:54 GMT

റായ്പൂര്‍: പശുമാംസം കഴിച്ചെന്ന് ആരോപിച്ച് വിശ്വഹിന്ദുപരിഷത്ത്-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വീടാക്രമിച്ചതിനെ തുടര്‍ന്ന് ഹിന്ദു യുവാവ് ആത്മഹത്യ ചെയ്തു. ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലെ സുപോല പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ ലോകേഷ് സോനി എന്ന 23കാരനാണ് ജീവനൊടുക്കിയത്. ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദമാണ് ലോകേഷിന്റെ മരണത്തിന് കാരണമെന്ന് പിതൃസഹോദരി പറഞ്ഞു.

''ബജ്‌റംഗ്ദളുകാര്‍ ഞങ്ങളുടെ പ്രദേശത്ത് വന്നിരുന്നു. ലോകേഷ് ഇടക്ക് വീട്ടില്‍ മാംസം കൊണ്ടുവരുമായിരുന്നു. ഇക്കാര്യം ആരോ ബജ്‌റംഗ്ദളുകാരെ അറിയിച്ചു. അങ്ങനെയാണ് അക്രമികള്‍ വീട്ടിലെത്തിയത്. വലിയൊരു ആള്‍ക്കൂട്ടമാണ് പോലിസ് അകമ്പടിയില്‍ എത്തിയത്. അവര്‍ എത്തിയപ്പോള്‍ ലോകേഷ് മുറിയ്ക്ക് അകത്തായിരുന്നു. വാതില്‍തുറക്കാതെ ഇരുന്നപ്പോള്‍ ബലം പ്രയോഗിക്കേണ്ടി വന്നു. അകത്ത് അവന്‍ മരിച്ചിരുന്നു.''-പിതൃസഹോദരി വിശദീകരിച്ചു.

പശുസംരക്ഷണമെന്ന പേരില്‍ ഹിന്ദുത്വസംഘടനകള്‍ പ്രദേശത്ത് ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് സാമൂഹികപ്രവര്‍ത്തകനായ കുനാല്‍ ശുക്ല പറഞ്ഞു. പോലിസിന്റെ പിന്തുണയോടെയാണ് ആക്രമണങ്ങള്‍ നടക്കുന്നത്. '' അവര്‍ കഴിച്ചത് ബീഫ് ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരോടുള്ള ഭയം മൂലം യുവാവ് തൂങ്ങിമരിച്ചു. ആ യുവാവ് അബ്ദുള്‍ അല്ല, പേര് ലോകേഷ് സോനി എന്നായിരുന്നു. പ്രതികള്‍ക്കെതിരേ കേസെടുത്തിട്ടില്ല. പശുസംരക്ഷണത്തിന്റെ പേരിലുള്ള ഗുണ്ടായിസത്തെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. പശുവിന്റെ പേരില്‍ ഒരാളെ കൊല്ലാന്‍ കഴിയുമോ?''-കുനാല്‍ ശുക്ല ചോദിച്ചു.

Tags: