കറാച്ചി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായി സമാധാന ചര്‍ച്ചകള്‍ നടത്തുന്നതിനായുള്ള ഉന്നതതല അമേരിക്കന്‍ സംഘത്തെ നയിക്കാന്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പാകിസ്താനിലേക്ക്. ചര്‍ച്ചകളെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും ഫലം പോസിറ്റീവ് ആയിരിക്കുമെന്ന് കരുതുന്നുവെന്നുമാണ് ജെ ഡി വാന്‍സ് പാക് യാത്രയ്ക്ക് മുന്നോടിയായി വിശദമാക്കിയത്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് ചര്‍ച്ചയിലൂടെ അവസാനം കണ്ടെത്താനാകുമെന്ന വിലയിരുത്തലിലാണ് വാന്‍സിന്റെ യാത്ര. അമേരിക്കയെ കബളിപ്പിക്കാനാണ് ഇറാന്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് വഴങ്ങില്ലെന്ന കര്‍ശന മുന്നറിയിപ്പും വാന്‍സ് മുന്നോട്ട് വച്ചിട്ടുണ്ട്. ഇറാന്‍ ആത്മാര്‍ത്ഥമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെങ്കില്‍ സഹകരിക്കാന്‍ തങ്ങളും തയ്യാറാണെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്. പ്രസിഡന്റ് നല്‍കിയ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചായിരിക്കും ചര്‍ച്ചകള്‍ മുന്നോട്ട് പോകുകയെന്ന് വാന്‍സ് വ്യക്തമാക്കി.
അതേസമയം, ചര്‍ച്ചകള്‍ക്കിടയില്‍ ആക്രമണം നടത്തിയ യുഎസിന്റെ വഞ്ചന തുടരുകയാണെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന് ഒരു അയവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നയതന്ത്ര നീക്കം നടക്കുന്നത്. വാഷിംഗ്ടണിലും തെഹ്‌റാനിനും ഇടയില്‍ ദശാബ്ദങ്ങള്‍ക്കിടയിലെ ഏറ്റവും നിര്‍ണായക ചര്‍ച്ചയാണ് ഇസ്‌ലാമാബാദില്‍ നടക്കുക. മേഖലയിലെ അസ്ഥിരമായ വെടിനിര്‍ത്തലിനെ മാത്രമല്ല, മറിച്ച് പശ്ചിമേഷ്യയുടെ മൊത്തത്തിലുള്ള സുസ്ഥിരതയെത്തന്നെ സ്വാധീനിക്കാന്‍ ശേഷിയുള്ള ചര്‍ച്ചകള്‍ ലക്ഷ്യമിട്ടാണ് വാന്‍സിന്റെ യാത്ര. സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നര്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളും ഇറാനുമായുള്ള ചര്‍ച്ചയ്ക്കായുള്ള ഉന്നത തല സംഘത്തിലുണ്ട്.
വരാനിരിക്കുന്ന ചര്‍ച്ചകളുടെ ഘടനയെക്കുറിച്ച് വൈറ്റ് ഹൗസ് വ്യക്തമായ സൂചനകളൊന്നും നല്‍കിയിട്ടില്ല. യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ നേരിട്ടാണോ അതോ പരോക്ഷമായാണോ നടക്കുക എന്ന കാര്യത്തിലും, ചര്‍ച്ചകളില്‍ നിന്ന് പ്രതീക്ഷിക്കുന്ന കൃത്യമായ ഫലങ്ങളെക്കുറിച്ചും വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. എങ്കിലും, ജെ.ഡി. വാന്‍സിന്റെ ഇസ്‌ലാമാബാദിലേക്കുള്ള വരവ് വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ഉന്നതതല ഇടപെടലിലെ സുപ്രധാനവുമായ സംഭവമായാണ് വിലയിരുത്തുന്നത്.
