ഇസ്രായേല്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെങ്കില്‍ തിരിച്ചടിക്കും: ഹിസ്ബുല്ല
ബെയ്‌റൂത്ത്: ഇസ്രായേല്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെങ്കില്‍ തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം ഖാസിം. ഗസയെപ്പോലെ ലബ്‌നാനിനെതിരായ ആക്രമണവും അമേരിക്കയുടെയും പടിഞ്ഞാറന്‍ രാജ്യങ്ങളുടെയും പിന്തുണയോടെയാണ് നടന്നിരിക്കുന്നത്. ഇസ്രായേലിന്റെ അധിനിവേശ കാലത്ത് കടുത്ത പ്രതിസന്ധികളാണ് ഹിസ്ബുല്ല നേരിട്ടത്. പക്ഷേ, ഞങ്ങള്‍ അതിജീവിച്ചു. ഇസ്രായേലി സൈന്യത്തിന് രാജ്യത്തിന് അകത്തേക്ക് കടക്കാനോ രാജ്യത്തിന് അകത്ത് കുത്തിത്തിരിപ്പുകള്‍ ഉണ്ടാക്കാനോ കഴിഞ്ഞില്ല. പക്ഷേ, ചെറിയ സമയത്തിനുള്ളില്‍ വളരെയധികം നേതാക്കളെ നഷ്ടപ്പെട്ടു. ഇങ്ങനെയുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും ശെയ്ഖ് നഈം ഖാസിം പറഞ്ഞു.
വിവരശേഖരണം, ആശയവിനിമയം, നിര്‍മിതബുദ്ധി എന്നിവയിലെ മേല്‍ക്കൈ ഉപയോഗിച്ച് വ്യോമസേനയെ കൊണ്ടാണ് ഇസ്രായേല്‍ ഞങ്ങളെ ആക്രമിച്ചത്. പക്ഷേ, വെടിനിര്‍ത്തല്‍ കരാറിന് വേണ്ടി അവര്‍ പിന്നാലെ നടക്കേണ്ടി വന്നു. യുദ്ധം തുടങ്ങിയത് ഹിസ്ബുല്ലയായിരുന്നില്ല. യുദ്ധം വേണ്ടെന്ന നിലപാട് ലബ്‌നാന്‍ സര്‍ക്കാരിനുമുണ്ടായിരുന്നു. അതിനാലാണ് വെടിനിര്‍ത്തലിന് സമ്മതിച്ചത്. ഇസ്രായേല്‍ നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് പലരും ചോദിക്കുന്നുണ്ട്. പ്രതികാരത്തിന് പകരം ക്ഷമ തിരഞ്ഞെടുത്തത് കൊണ്ടാണ് അത് എന്നാണ് പറയാനുള്ളത്.
തൂഫാനുല്‍ അഖ്‌സയുടെ ലക്ഷ്യം കൈവരിക്കപ്പെട്ടെന്നും ശെയ്ഖ് നഈം ഖാസിം പറഞ്ഞു. ഹമാസിനെയും മറ്റു ഫലസ്തീനിയന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെയും ഇല്ലാതാക്കുമെന്ന ഇസ്രായേല്‍ പ്രഖ്യാപനം നടപ്പായില്ല. ഗസയിലെ വിജയം ഫലസ്തീന്‍ ജനതയെ പിന്തുണച്ച എല്ലാവരുടെയും വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
