സയ്യിദ് ഷാ നിസാമുദ്ദീന്‍ ദര്‍ഗയിലെ വനിതാ മുതവല്ലിയുടെ നിയമനത്തെ ചോദ്യം ചെയ്ത ഹരജി തള്ളി

മുംബൈ: ഔറംഗാബാദിലെ സയ്യിദ് ഷാ നിസാമുദ്ദീന്‍ ദര്‍ഗയിലെ മുതവല്ലിയായി വനിതയെ നിയമിച്ചതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. വഖ്ഫ് സ്വത്തില്‍ മുതവല്ലിയോ സൂക്ഷിപ്പുകാരിയോ ആവാന്‍ ഇസ്‌ലാമിക നിയമം സ്ത്രീകളെ അനുവദിക്കില്ലെന്ന് ആരോപിച്ച് സയ്യിദ് സലാഹുദ്ദീന്‍ എന്നയാള്‍ നല്‍കിയ ഹരജിയാണ് ബോംബൈ ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് തള്ളിയത്. വ്യക്തമായ കാരണങ്ങളില്ലാത്ത ഹരജിയാണ് ഇതെന്ന് കോടതി പറഞ്ഞു.
മുതവല്ലിയായിരുന്ന ഗുലാം മൊയ്‌നുദ്ദീന്‍ എന്ന ഖൈസറുദ്ദീന്‍ 1965ല്‍ മരിച്ചതോടെ 1966ലാണ് തര്‍ക്കം തുടങ്ങിയത്. 1966ല്‍ സിവില്‍കോടതി അദ്ദേഹത്തിന്റെ ഭാര്യ മൊഹ്മൂദി ബീഗത്തെയും മകള്‍ നയ്യാര്‍ ജഹാന്‍ ബീഗത്തെയും മുതവല്ലിയാക്കി. ഇത് മഹാരാഷ്ട്ര വഖ്ഫ് ബോര്‍ഡും അംഗീകരിച്ചു. എന്നാല്‍, 1975ല്‍ സയ്യിദ് സലാഹുദ്ദീന്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഖൈസറുദ്ദീന് താന്‍ അടക്കം മറ്റു പത്ത് അനന്തരാവകാശികള്‍ ഉണ്ടെന്നായിരുന്നു വാദം. പക്ഷേ, ഈ കേസ് 1981ല്‍ തള്ളി. 1984ല്‍ അപ്പീല്‍ കോടതിയും തള്ളി. പിന്നീട് 2011ലും 2012ലും മേല്‍ക്കോടതികള്‍ അപ്പീലുകള്‍ തള്ളി. 2011ലെ കേസില്‍ വാദം തുടരുന്ന കാലത്ത് 2013ല്‍ സയ്യിദ് സലാഹുദ്ദീന്‍ ഒരു വഖ്ഫ് സ്യൂട്ടും ഫയല്‍ ചെയ്തു. സ്ത്രീകളെ മുതവല്ലിയാക്കാന്‍ ഇസ്‌ലാമിക നിയമം അനുവദിക്കില്ലെന്നും വാദിച്ചു. അതിനാല്‍ തന്നെ സൂക്ഷിപ്പുകാരന്‍ ആക്കണമെന്നായിരുന്നു ആവശ്യം. പക്ഷേ, ഈ വാദങ്ങള്‍ ഹൈക്കോടതി തള്ളി. വഖ്ഫ് ബോര്‍ഡ് തീരുമാനമാണ് ശരിയെന്നാണ് കോടതി പറഞ്ഞത്.