പാകിസ്താന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി; വ്‌ളോഗര്‍ അടക്കം ആറു പേര്‍ അറസ്റ്റില്‍

Update: 2025-05-17 11:45 GMT
പാകിസ്താന് വേണ്ടി വിവരങ്ങള്‍ ചോര്‍ത്തി; വ്‌ളോഗര്‍ അടക്കം ആറു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പാകിസ്താന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് വ്‌ളോഗറായ യുവതി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ഹരിയാനയിലെ ട്രാവല്‍ വ്‌ളോഗറായ ജ്യോതി മല്‍ഹോത്ര, പഞ്ചാബ് സ്വദേശിനി ഗുസാല, യാമീന്‍ മുഹമ്മദ്, ഹരിയാന സ്വദേശികളായ ദേവീന്ദര്‍ സിങ് ധില്ലണ്‍, അര്‍മാന്‍ തുടങ്ങിയവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ സ്റ്റാഫായിരുന്ന പാകിസ്താന്‍ സ്വദേശി ഇഹ്‌സാനുള്‍ റഹീം എന്ന ഡാനിഷ് മുഖേന ചാരപ്രവൃത്തി നടത്തിയെന്നാണ് ആരോപണം.

'ട്രാവല്‍ വിത്ത് ജോ' എന്ന പേരില്‍ യൂട്യൂബ് ചാനലുള്ള ജ്യോതി മല്‍ഹോത്ര ട്രാവല്‍ വ്‌ളോഗറാണ്. 2023ല്‍ യുവതി പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് ഡാനിഷുമായി പരിചയത്തിലായത്. ഡാനിഷുമായും ഇയാള്‍ മുഖനേ പരിചയപ്പെട്ട പാക് ചാരസംഘടനയിലെ ഷാക്കിര്‍ എന്ന റാണ ഷഹബാസുമായും വാട്‌സാപ്പ്, ടെലിഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് ജ്യോതി ആശയവിനിമയം നടത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ ജ്യോതി ഇവര്‍ക്ക് കൈമാറിയതായാണ് വിവരം. മാത്രമല്ല, സാമൂഹികമാധ്യമങ്ങളില്‍ പാകിസ്താന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ദൗത്യവും യുവതി ഏറ്റെടുത്തു. ഇതിനിടെ, പാക് ചാരസംഘടനയില്‍പ്പെട്ട ഒരാള്‍ക്കൊപ്പം യുവതി ബാലിയിലേക്ക് യാത്ര നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പഞ്ചാബിലെ മലേര്‍കോട്‌ല സ്വദേശിനിയായ ഗുസാല(32)യും പാക് ഹൈക്കമ്മീഷന്‍ വഴിയാണ് ഡാനിഷുമായി പരിചയത്തിലായത്. വിധവയായ ഗുസാല പാകിസ്താന്‍ വിസയ്ക്കായി 2025 ഫെബ്രുവരി 27നാണ് ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെത്തിയിരുന്നത്. ഇവിടെവെച്ച് ഡാനിഷുമായി പരിചയത്തിലായി. ഈ ബന്ധം ചാരപ്പണിയായി വികസിക്കുകയായിരുന്നു.

Similar News