ജെറുസലേമില്‍ ഹരൂദി പ്രക്ഷോഭം; 13 പോലിസുകാര്‍ക്ക് പരിക്ക്; സൈനിക ബസിന് നേരെയും ആക്രമണം

Update: 2025-12-18 14:38 GMT

അധിനിവേശം ജെറുസലേം: ഹരൂദി ജൂതന്‍മാരെ സൈന്യത്തില്‍ ചേര്‍ക്കാനുള്ള ഉത്തരവിനെ ചോദ്യം ചെയ്ത് ജെറുസലേമില്‍ പ്രക്ഷോഭം. സംഘര്‍ഷത്തില്‍ 13 പോലിസുകാര്‍ക്ക് പരിക്കേറ്റു. ഇസ്രായേലി സൈനികരുടെ ബസിന് നേരെയും ആക്രമണമുണ്ടായി. സൈനികസര്‍വീസിന് പോവാതിരുന്ന ഹരുദി ജൂതന്‍മാരെ പിടികൂടാന്‍ പോലിസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. പോലിസിന് നേരെ കല്ലെറിഞ്ഞ പ്രക്ഷോഭകര്‍ ഒരു പോലിസ് വാഹനം മറിച്ചിടുകയും ചെയ്തു. മറ്റു പ്രദേശങ്ങളില്‍ നിന്നെത്തിയ പോലിസുകാരും ആക്രമണത്തിന് ഇരയായി. പ്രദേശത്ത് കൂടെ കടന്നുപോയ ഇസ്രായേലി സൈന്യത്തിന്റെ ബസിന് നേരെയും ആക്രമണം നടന്നു.


ചരിത്രപരമായ ഫലസ്തീനില്‍ 1948ല്‍ ഇസ്രായേല്‍ എന്ന ജൂതരാഷ്ട്രം സ്ഥാപിച്ചതിന് ശേഷം നിരവധി പേരെ സൈന്യത്തില്‍ എടുത്തെങ്കിലും ഹരുദി ജൂതന്‍മാരെ സൈന്യത്തില്‍ ചേര്‍ക്കില്ലായിരുന്നു. മതപഠനം മാത്രം മതിയെന്ന നിലപാടുകാരാണ് ഹരൂദികളെന്നതായിരുന്നു കാരണം. കൂടാതെ ഇസ്രായേല്‍ എന്ന രാഷ്ട്രത്തിനും അവര്‍ എതിരാണ്. എന്നാല്‍, തൂഫാനുല്‍ അഖ്‌സക്ക് ശേഷം അധിനിവേശ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനികര്‍ തികയാതെ വന്നതിനാല്‍ ഹരുദികളെ സൈന്യത്തില്‍ ചേര്‍ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ഈ ഉത്തരവ് സുപ്രിംകോടതിയും ശരിവച്ചു. ഇസ്രായേലി ജനസംഖ്യയില്‍ 14 ശതമാനം വരുന്ന വിഭാഗമാണ് ഹരുദികള്‍. മരിച്ചാലും സൈന്യത്തില്‍ ചേരില്ലെന്ന നിലപാടുകാരാണ് ഹരുദികള്‍.