ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടികള്‍ക്ക് 90 ലക്ഷം സംഭാവന നല്‍കിയെന്ന് അനന്തുകൃഷ്ണന്‍

Update: 2025-02-08 03:44 GMT

മൂവാറ്റുപുഴ: ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പണം നല്‍കിയെന്ന് പാതിവില തട്ടിപ്പുകേസില്‍ അറസ്റ്റിലായ അനന്തുകൃഷ്ണന്റെ മൊഴി. 90 ലക്ഷം രൂപയാണ് സംഭാവനയായി നല്‍കിയത്. കൂടാതെ വാഹനങ്ങളും മറ്റും ഉപയോഗിക്കാനും നല്‍കുകയും ചെയ്തു. പണം ആവശ്യപ്പെട്ടവരുടെ ജീവനക്കാരുടെ അക്കൗണ്ടുകള്‍ വഴിയും പണം കൊടുത്തു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും സംഭാവനയായാണ് പണം നല്‍കിയത്. എന്‍ജിഒ കോണ്‍ഫെഡറേഷനുമായി ബന്ധപ്പെട്ട് പണം നല്‍കിയെന്നും മൊഴി പറയുന്നു.

ഇത് ഉറപ്പിക്കാനായി ഇയാളുടെ ഫോണിലെ വോയ്‌സ് ചാറ്റുകളും വാട്‌സാപ്പ് സന്ദേശങ്ങളും പോലിസ് പരിശോധിച്ചുവരികയാണ്. ഇടുക്കി, കോട്ടയം ജില്ലകളിലായി അഞ്ചിടത്ത് അനന്തുകൃഷ്ണന്‍ സ്ഥലങ്ങള്‍ വാങ്ങിയതിന്റെ വിശദാംശങ്ങളും ലഭിച്ചു. ചില സ്ഥലങ്ങള്‍ക്ക് അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി.

മുട്ടത്ത് 85 ലക്ഷം നല്‍കി 50 സെന്റും കുടയത്തൂരില്‍ 40 ലക്ഷം നല്‍കി രണ്ട് പ്ലോട്ടുകളും ഈരാറ്റുപേട്ടയില്‍ 23 സെന്റും വാങ്ങി. കുടയത്തൂരില്‍ അമ്പലത്തിനുസമീപം 50 സെന്റിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മൂന്ന് വാഹനങ്ങള്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.