ഹെയര്‍ ട്രാന്‍സ്പ്ലാന്റ് പിഴച്ചു; രണ്ടു മരണം

Update: 2025-05-18 05:21 GMT

കാണ്‍പൂര്‍: ഹെയര്‍ ട്രാന്‍സ്പ്ലാന്റ് പിഴച്ചതിനെ തുടര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഡോ. അനുഷ്‌ക തിവാരി നടത്തുന്ന എംപയര്‍ ക്ലിനിക്കില്‍ മുടി മാറ്റിവയ്ക്കല്‍ പ്രക്രിയക്ക് വിധേയരായ വിനീത് ദുബെ, മയാങ്ക് എന്നിവരാണ് മരിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

മാര്‍ച്ച് 13നാണ് എഞ്ചിനീയറായ വിനീത് ദുബെ സ്ഥാപനത്തില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് പോയത്. പക്ഷേ, മുഖത്ത് നീരുവന്നു. കാണ്‍പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു. സംഭവത്തില്‍ സ്ഥാപനത്തിനെതിരെ വിനീത് ദുബെയുടെ ഭാര്യ ജയ പോലിസില്‍ പരാതി നല്‍കി. ഇതിന്റെ വാര്‍ത്ത വന്നതിന് പിന്നാലെ കുശാഗ്ര കത്തിയാര്‍ എന്നയാളും പോലിസില്‍ പരാതി നല്‍കി. നവംബര്‍ 18ന് ഇതേ സ്ഥാപനത്തില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്ത തന്റെ സഹോദരന്‍ മയാങ്കും സമാനമായ പ്രശ്‌നങ്ങളാല്‍ മരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഡോ. അനുഷ്‌ക തിവാരിയും ഭര്‍ത്താവ് ഡോ. സൗരഭ് ത്രിപതിയും ചേര്‍ന്നാണ് സ്ഥാപനം നടത്തുന്നതെന്ന് പോലിസ് അറിയിച്ചു. ഇവരെ ഇതുവരെ പിടികൂടാനായിട്ടില്ല.