ഗുജറാത്ത് അസ്വസ്ഥ ബാധിത പ്രദേശ നിയമം മുസ്‌ലിംകളെ ഭൂമി വാങ്ങുന്നതില്‍ നിന്നും തടയുന്നു
വഡോദര: ഗുജറാത്ത് അസ്വസ്ഥ പ്രദേശ നിയമം മുസ്‌ലിംകളെ ഗെറ്റോകളിലേക്ക് തള്ളി വിടുന്നതായി റിപോര്‍ട്ട്. മുസ്‌ലിംകള്‍ ഭൂമിയും സ്വത്തും വാങ്ങുന്നതിനെ ഹിന്ദുത്വര്‍ എതിര്‍ക്കുന്നതും ഈ നിയമവും മൂലം മുസ്‌ലിംകള്‍ വിദൂരപ്രദേശങ്ങളില്‍ കൂട്ടത്തോടെ താമസിക്കേണ്ടി വരുകയാണെന്ന് ന്യൂസ് ലോണ്‍ട്രിയിലെ റിപോര്‍ട്ട് പറയുന്നു. ഫതഹ്പുരയിലെ ചാംപനീര്‍ ദര്‍വാസ പ്രദേശത്ത് 2016ല്‍ വാങ്ങിയ ഭൂമിയുടെ കൈവശാവകാശം ലഭിക്കാന്‍ ഒനാലി എന്ന മുസ്‌ലിം നടത്തിയ ദീര്‍ഘകാല നിയമപോരാട്ടമാണ് ന്യൂസ് ലോണ്‍ട്രി റിപോര്‍ട്ടിന്റെ കാതലായ ഭാഗം. അസ്വസ്ഥ പ്രദേശ നിയമം ചൂണ്ടിക്കാട്ടി എസിപി റിപോര്‍ട്ട് നല്‍കിയതാണ് കൈവശാവകാശം ലഭിക്കാതിരിക്കാന്‍ കാരണമായത്. 2019ല്‍ ഗുജറാത്ത് ഹൈക്കോടതി ഒനാലിയ്ക്ക് അനുകൂലമായി വിധിച്ചെങ്കിലും 2025 ജൂണിലും കൈവശാവകാശം ലഭിച്ചിട്ടില്ല. ബിജെപി നേതാക്കളുടെ എതിര്‍പ്പാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറയുന്നു.
ഭൂമി വില്‍പ്പനയില്‍ സാക്ഷികളായ മുസ്‌ലിം കടക്കാരന്‍ ഫര്‍ഹാനും കേശവ് റാണ എന്നയാളും പിന്നീട് തങ്ങളെ തെറ്റിധരിപ്പിച്ചാണ് ഒപ്പ് ഇടീച്ചതെന്ന് പറഞ്ഞു. ഇവരെ രണ്ടുപേരെയും ഹൈക്കോടതി കുറ്റക്കാരായി കണ്ടെത്തുകയും 25,000 രൂപ പിഴയ്ക്ക് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദ്ദപ്രകാരമാണ് രണ്ടു പേരും മൊഴി മാറ്റിയത്. ഇത്തരം സംഭവങ്ങള്‍ സാധാരണമായി മാറിയിട്ടുണ്ടെന്നും നിരവധി കേസുകള്‍ നടക്കുന്നതായും ന്യൂസ് ലോണ്‍ട്രിയിലെ റിപോര്‍ട്ട് പറയുന്നു. വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടാവുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ നിസാര വിലയ്ക്ക് വസ്തു വിറ്റു പോവാതിരിക്കാന്‍ വേണ്ടി നിര്‍മിച്ച നിയമങ്ങളാണ് ഇപ്പോള്‍ ഹിന്ദുത്വരുടെ മറ്റൊരു ആയുധം.
