ജിഫ്‌രി തങ്ങള്‍ക്കെതിരെയുള്ള വധഭീഷണി ഗൗരവത്തോടെ കാണണം: ഡിവൈഎഫ്‌ഐയുടെ പേജിലേത് മനോനില നഷ്ടപ്പെട്ടവരുടെ കുറിപ്പ്; പി കെ ഫിറോസ്

വഖഫ് സംരക്ഷണ റാലിയുടെ മഹാ വിജയത്തിന് ശേഷം കലി പൂണ്ട സിപിഎം ലീഗിനെ എത്ര ചൊറിഞ്ഞിട്ടും അസുഖം മാറാത്തത് ചൊറിച്ചില്‍ സ്വന്തം ദേഹത്തായത് കൊണ്ടാണ്. ഈ അസുഖം ഡിവൈഎഫ്‌ഐക്കും പിടിപെട്ടത് സ്വാഭാവികമാണ്

Update: 2021-12-28 14:18 GMT

കോഴിക്കോട്: ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയുള്ള വധഭീഷണി ഗൗരവത്തോടെ കാണണമെന്നും ഈ വിഷയം സംബന്ധിച്ച് ഡിവൈഎഫ്‌ഐയുടെ പേജിലുള്ള കുറിപ്പ് മനോനില നഷ്ടപ്പെട്ടവര്‍ തയ്യാറാക്കിയതുപോലെയാണെന്നും പി കെ ഫിറോിന്റെ് ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ ഏറ്റവും വലിയ മത സംഘടനയുടെ അധ്യക്ഷനാണ് ബഹുമാനപ്പെട്ട ജിഫ്‌രി മുത്തുക്കോയ തങ്ങള്‍. അദ്ദേഹത്തിനെതിരെ വധഭീഷണി കോള്‍ വന്നുവെന്നത് ഗൗരവത്തോടെയാണ് കാണേണ്ടത്. പോലിസ് കേസെടുത്ത് അന്വേഷണം നടത്തി ഭീഷണി മുഴക്കിയ വ്യക്തിയെ വെളിച്ചത്ത് കൊണ്ടുവരണം. അതേസമയം, ഭരണ കക്ഷിയുടെ യുവജന സംഘടനയായ ഡിവൈഎഫ്‌ഐ വധഭീഷണി വിഷയത്തെ വഴി തിരിച്ച് വിടാനാണ് ശ്രമിക്കുന്നത്.

 സമുദായത്തിന്റെ അട്ടിപ്പേറവകാശം ലീഗിന് നല്‍കില്ലെങ്കിലും ബാക്കി എല്ലാ അട്ടിപ്പേറവകാശവും ലീഗിന് നല്‍കാന്‍ മല്‍സരിക്കുകയാണ് ഇക്കൂട്ടര്‍. മനോനില നഷ്ടപ്പെട്ട ആരോ തയ്യാറാക്കിയ കുറിപ്പാണ് ഡിവൈഎഫ്‌ഐയുടെ പേജില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്. അത് പുറത്തുവിട്ടത് സംസ്ഥാന കമ്മിറ്റിയുടെ അറിവോടെ തന്നെയാണോ എന്നവര്‍ വ്യക്തമാക്കണം. ആട്ടിന്‍ കുട്ടികളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാമെന്ന ചെന്നായയുടെ ബുദ്ധി ഉപയോഗിച്ചതാണെങ്കില്‍ അതൊക്കെ തിരിച്ചറിയാനുള്ള വിവേകം ഇന്നാട്ടിലെ മനുഷ്യര്‍ക്കുണ്ട് എന്ന് ഡിവൈഎഫ്‌ഐ മനസ്സിലാക്കണം.

വഖഫ് സംരക്ഷണ റാലിയുടെ മഹാ വിജയത്തിന് ശേഷം കലി പൂണ്ട സിപിഎം ലീഗിനെ എത്ര ചൊറിഞ്ഞിട്ടും അസുഖം മാറാത്തത് ചൊറിച്ചില്‍ സ്വന്തം ദേഹത്തായത് കൊണ്ടാണ്. ഈ അസുഖം ഡിവൈഎഫ്‌ഐക്കും പിടിപെട്ടത് സ്വാഭാവികമാണ്.നാളെ മറ്റ് വര്‍ഗ ബഹുജന സംഘടനകള്‍ക്കും പിടിപെടുമെന്ന കാര്യം ഉറപ്പാണ്. നിങ്ങള്‍ പരസ്പരം രോഗ ശമനത്തിന് ഉപായം കണ്ടെത്തുകയാണ് വേണ്ടത്. എപ്‌സം അഥവാ ഇന്തുപ്പ് നല്ലതാണെന്ന് കാര്‍ന്നോര്‍മാര്‍ പറയാറുണ്ട്. സത്യമാണോന്ന് ഉപയോഗിച്ച് നോക്കിയിട്ട് പറയൂ. അല്ലാതെ ലീഗിന്റെ മേക്കിട്ട് കയറിയിട്ട് ഒരു കാര്യവുമില്ല. പി കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Tags:    

Similar News