ഇസ്രായേലി ആക്രമണങ്ങള്‍ 2023 ഒക്ടോബര്‍ ഏഴിന് തുടങ്ങിയതല്ലെന്ന ലോകത്തിന് ബോധ്യപ്പെടുന്നു: ഹമാസ് (video)

Update: 2025-09-28 11:22 GMT

ദോഹ: ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേലി ആക്രമണങ്ങള്‍ 2023 ഒക്ടോബര്‍ ഏഴിന് തുടങ്ങിയതല്ലെന്ന് ലോകം മനസിലാക്കി തുടങ്ങിയെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഗാസി ഹമദ്. യുഎന്‍ ജനറല്‍ അസംബ്ലിയിലെ ഭൂരിഭാഗം രാജ്യങ്ങളും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ പിന്തുണച്ചതിന് ശേഷം യുഎസ് മാധ്യമമായ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ കൂടിയാണ് ഗാസി ഹമദ്.

ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ ലോകരാജ്യങ്ങളുടെ കണ്ണുതുറപ്പിച്ചെന്ന് ഗാസി ഹമദ് പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയിലെ ഭൂരിഭാഗം രാജ്യങ്ങളും സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചു. അവരെല്ലാം ഇസ്രായേലിനെ അപലപലിച്ചു. ഈ നിമിഷത്തിനായി കഴിഞ്ഞ 77 വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ലോകം മാറുകയാണ്, ചരിത്രം മാറുകയാണ്, ചരിത്രം മാറ്റാനുള്ള ലോകത്തിന്റെ സുവര്‍ണ്ണ നിമിഷമാണ് ഇതെന്നും ഗാസി ഹമദ് പറഞ്ഞു.

ഇസ്രായേലി ആക്രമണം മൂലം ഗസയില്‍ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടെന്നും അതിന്റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുക്കണമെന്നും അഭിമുഖം നടത്തിയ സിഎന്‍എന്‍ റിപോര്‍ട്ടര്‍ ആവശ്യപ്പെട്ടു. 78 വര്‍ഷമായി ഫലസ്തീനില്‍ സയണിസ്റ്റുകള്‍ അധിനിവേശം നടത്തുകയാണെന്ന് ഗാസി ഹമദ് ചൂണ്ടിക്കാട്ടി. കൊലപാതകങ്ങള്‍, പീഡനങ്ങള്‍, അടിച്ചമര്‍ത്തല്‍, കുടിയൊഴിപ്പിക്കല്‍ എന്നിവ ഫലസ്തീനികള്‍ നേരിടുന്നു. എന്തായിരുന്നു ഫലസ്തീനികള്‍ക്ക് മുന്നിലുള്ള മാര്‍ഗമെന്നും അദ്ദേഹം ചോദിച്ചു. 1993ലെ ഓസ്‌ലോ കരാറുകളുടെ ഭാഗമായി സമാധാനപൂര്‍ണമായ പരിഹാരത്തിനായി ഫലസ്തീനികള്‍ കാത്തിരുന്നു. എന്തെങ്കിലും സംഭവിച്ചോ?

ഹമാസിന്റെ ചെറുത്തുനില്‍പ്പിന് എന്തിന് ഫലസ്തീനി സ്ത്രീകളും കുട്ടികളും കൊല്ലപ്പെടണമെന്ന് റിപോര്‍ട്ടര്‍ ചോദിച്ചു. ഹമാസിന്റെ ചെറുത്തുനില്‍പ്പ് ഫലസ്തീനി ദേശീയതാല്‍പര്യത്തിനാണെന്ന് ഗാസി ഹമദ് അതിന് മറുപടി നല്‍കി. ഇസ്രായേലാണ് കൊലപാതകങ്ങള്‍ നടത്തുന്നത്. ഹമാസ് ഫലസ്തീന്റെ ഭാഗമാണ്. ഹമാസ് ഫലസ്തീന്റെ മോചനത്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഗസയിലെ ചില ആളുകള്‍ ഹമാസിനെ കുറ്റപ്പെടുത്തുന്നുണ്ടെന്ന് റിപോര്‍ട്ടര്‍ പറഞ്ഞു. സ്ഥിരമായി പൈശാചികമായ ഇസ്രായേലി ആക്രമണങ്ങള്‍ക്ക് വിധേയരായി കൊണ്ടിരിക്കുന്ന ഫലസ്തീനികളുടെ മാനസികാവസ്ഥയെ സാധാരണ അവസ്ഥയില്‍ പരിശോധിക്കരുതെന്ന് ഗാസി ഹമദ് പറഞ്ഞു. മൊത്തം ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിച്ചാല്‍ മാത്രമേ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാനാവൂ. ഹമാസിനോട് ആയുധം താഴെ വയ്ക്കാന്‍ ഗസക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല.

ഗസയുടെ ഭരണത്തില്‍ നിന്നും മാറിനില്‍ക്കാന്‍ ഹമാസിന് തടസമില്ല. പക്ഷേ, അധിനിവേശത്തിനെതിരായ ആയുധങ്ങള്‍ കൈയ്യൊഴിയാനാവില്ല. ഹമാസിന്റെ കൈവശമുള്ളത് പ്രദര്‍ശനത്തിന് സൂക്ഷിക്കുന്ന ആയുധങ്ങളല്ല. അത് അധിനിവേശവിരുദ്ധ ആയുധങ്ങളാണ്. അത് കൈയ്യൊഴിയാനാവില്ല. ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിതമായാല്‍ ആയുധങ്ങള്‍ ഫലസ്തീന്‍ സൈന്യത്തിന് കൈമാറും. അതല്ലാതെ ഹമാസ് കീഴടങ്ങുമെന്ന് ആരും പ്രതീക്ഷിക്കരുത്. ദോഹയില്‍ ഇസ്രായേല്‍ നടത്തിയത് പൈശാചിക ആക്രമണമായിരുന്നുവെന്നും ഗാസി ഹമദ് പറഞ്ഞു. ചര്‍ച്ചകളല്ല കൊലപാതകവും നാശവുമാണ് തങ്ങളുടെ നയമെന്ന് സ്ഥാപിക്കാനാണ് ഇസ്രായേല്‍ ശ്രമിച്ചത്. അത് ഖത്തരികള്‍ക്കും മനസിലായെന്നു തോന്നു. ഇസ്രായേലി ആക്രമണത്തില്‍ നിന്നും താന്‍ അടക്കമുള്ളവര്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

ഗസയിലെ അധിനിവേശം അവസാനിപ്പിക്കാന്‍ ഇസ്രായേല്‍ തയ്യാറായാല്‍ തന്നെ പ്രശ്‌നം തീരും. സമഗ്രമായ കരാറിനാണ് ഹമാസിന് താല്‍പര്യം. 24 മണിക്കൂറില്‍ തടവുകാരെ കൈമാറാന്‍ തയ്യാറാണ്. പക്ഷേ, യുഎസ് പ്രസിഡന്റ് ട്രംപും നെതന്യാഹുവും തീരുമാനിക്കണം. ട്രംപിനെ വിശ്വസിക്കാനാവില്ല. യുഎസ് ഭരണകൂടത്തെയും വിശ്വസിക്കാനാവില്ല. അവര്‍ ഇസ്രായേലിന്റെ കണ്ണട വച്ചാണ് ലോകത്തെ കാണുന്നതെന്നും ഗാസി ഹമദ് ചൂണ്ടിക്കാട്ടി.

1964 യിബ്‌ന അഭയാര്‍ത്ഥി ക്യാംപില്‍ ജനിച്ച ഗാസി ഹമദ് ഗസയിലെ ഹമാസ് സര്‍ക്കാരിലെ ഡെപ്യൂട്ടി വിദേശകാര്യമന്ത്രിയായിരുന്നു. ഗാസി അഹമദിന്റെ പിതാവ് ഫലസ്തീന്‍ ഫിദായീന്റെ പ്രവര്‍ത്തകനായിരുന്നു. 1970ല്‍ ഇസ്രായേല്‍ അദ്ദേഹത്തെ വധശിക്ഷക്ക് ഇരയാക്കി.


Full View