ഗസയിലെ മരണസംഖ്യ 75,000 കടന്നു: മരിച്ചവരില്‍ 56.2 ശതമാനം സ്ത്രീകളും കുട്ടികളും

Update: 2026-02-19 07:57 GMT

ഗസ പട്ടണത്തില്‍ ഇസ്രായേല്‍ സൈനിക ആക്രമണത്തില്‍ മരണസംഖ്യ 75,000 കടന്നതായി അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധീകരിച്ച സ്വതന്ത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകളെക്കാള്‍ യാഥാര്‍ത്ഥ്യത്തിലുള്ള മനുഷ്യനഷ്ടം ഏറെ കൂടുതലാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ലോകപ്രശസ്ത മെഡിക്കല്‍ ജേണല്‍ ആയ The Lancet Global Health ല്‍ പ്രസിദ്ധീകരിച്ച ''ഗാസാ മോര്‍ട്ടാലിറ്റി സര്‍വേ'' (GMS) റിപ്പോര്‍ട്ട് പ്രകാരം 2023 ഒക്ടോബര്‍ 7 മുതല്‍ 2025 ജനുവരി 5 വരെ 75,200 പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. ഇത് ഗാസയുടെ യുദ്ധത്തിന് മുന്‍പുള്ള 22 ലക്ഷം ജനസംഖ്യയുടെ ഏകദേശം 3.4 ശതമാനമാണ്. അതേ കാലയളവില്‍ ഗസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്ത 49,090 മരണങ്ങളെ അപേക്ഷിച്ച് 34.7 ശതമാനം കൂടുതലാണ് ഈ കണക്ക്.

ആരോഗ്യ മന്ത്രാലയ കണക്കുകള്‍

ഗസ ആരോഗ്യ മന്ത്രാലയം (MoH) 2025 ജനുവരി 27 വരെ 71,662 പേര്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ഒക്ടോബര്‍ 10, 2025-ന് പ്രഖ്യാപിച്ച വെടിനിര്‍ത്തലിന് ശേഷം പോലും 488 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

ഇസ്രായേല്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി മന്ത്രാലയ കണക്കുകള്‍ ചോദ്യം ചെയ്തുവെങ്കിലും, 2025 ജനുവരിയില്‍ ഒരു ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന്‍ ഏകദേശം 70,000 പേര്‍ കൊല്ലപ്പെട്ടതായി മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു.

പഠന റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചവരില്‍ 56.2 ശതമാനം സ്ത്രീകളും കുട്ടികളും വയോധികരുമാണ്. ഇത് ഔദ്യോഗിക ഫലസ്തീന്‍ കണക്കുകളുമായി ഏകദേശം ഒത്തുപോകുന്നതാണ്.

ശാസ്ത്രീയ സ്ഥിരീകരണം

2,000 കുടുംബങ്ങളെ (9,729 ആളുകള്‍) ഉള്‍പ്പെടുത്തി നടത്തിയ സര്‍വേ നേരിട്ടുള്ള കുടുംബ അഭിമുഖങ്ങളിലൂടെ വിവരശേഖരണം നടത്തിയതാണ്. ലണ്ടനിലെ Royal Holloway, University of London-ലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ മൈക്കല്‍ സ്പാഗറ്റ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. ആരോഗ്യമേഖലയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ തകര്‍ന്ന സാഹചര്യത്തില്‍ മരണങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ പരിമിതികള്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിന് മുന്‍പ് The Lancet-ല്‍ പ്രസിദ്ധീകരിച്ച പഠനം 'ക്യാപ്ചര്‍-റിക്യാപ്ചര്‍' സ്റ്റാറ്റിസ്റ്റിക്കല്‍ മാതൃക ഉപയോഗിച്ച് ആദ്യ ഒന്‍പത് മാസങ്ങളില്‍ 64,260 മരണങ്ങള്‍ ഉണ്ടായതായി കണക്കാക്കിയിരുന്നു. നേരിട്ടുള്ള സര്‍വേ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണമാണ്.

'പരോക്ഷ മരണ'ങ്ങളും ഉയരുന്നു

ഇസ്രായേല്‍ ബോംബിങ്ങില്‍ കൊല്ലപ്പെട്ടത് കൂടാതെ, യുദ്ധം കാരണമായി 16,300 'പരോക്ഷ മരണ'ങ്ങളും നടന്നതായി സര്‍വേ കണക്കാക്കുന്നു. അതില്‍ 8,540 എണ്ണം ജീവിതാവസ്ഥയുടെ തകര്‍ച്ചയും ആരോഗ്യ മേഖല തകര്‍ന്നത് മൂലമുണ്ടായ മരണങ്ങളും ആണെന്ന് പഠനം പറയുന്നു.

ആശുപത്രികളും ഭരണകേന്ദ്രങ്ങളും തകര്‍ന്നതിനെ തുടര്‍ന്ന് യഥാര്‍ത്ഥ മരണസംഖ്യ വിലയിരുത്തുന്നതില്‍ പിഴവുകള്‍ ഉണ്ടെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. നിരവധി മൃതദേഹങ്ങള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയിരിക്കാമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

പരിക്കേറ്റവരുടെ ഭീമമായ ബാധ്യത

eClinicalMedicine-ല്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനം 2025 ഏപ്രില്‍ 30 വരെ 1,16,020 പേര്‍ക്ക് പരിക്കേറ്റതായി കണക്കാക്കുന്നു. ഇവരില്‍ 29,000 മുതല്‍ 46,000 പേര്‍ വരെ സങ്കീര്‍ണ്ണ ശസ്ത്രക്രിയ ആവശ്യമായവരാണെന്നാണ് വിലയിരുത്തല്‍.

യുദ്ധത്തിന് മുമ്പ് 22 ലക്ഷം ജനങ്ങള്‍ക്ക് വെറും എട്ട് പ്ലാസ്റ്റിക് സര്‍ജന്‍മാരായിരുന്നു ഉണ്ടായിരുന്നത്. യുദ്ധാനന്തര സാഹചര്യത്തില്‍ ശസ്ത്രക്രിയാ ശേഷി പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്. ഗാസയിലെ 36 ആശുപത്രികളില്‍ 12 എണ്ണം മാത്രമാണ് അടിസ്ഥാന ചികിത്സ നല്‍കാന്‍ ശേഷിയുള്ളത്. 3,000 കിടക്കകളില്‍ നിന്നു 2,000 ആയി ആശുപത്രി കിടക്കകളുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

'ഗ്രേ സോണ്‍' മരണങ്ങള്‍

പല രോഗികളും നേരിട്ട് ബോംബാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടും മാസങ്ങള്‍ക്ക് ശേഷം സെപ്‌സിസ്, വൃക്ക തകരാര്‍ പോലുള്ള പ്രശ്‌നങ്ങളാല്‍ മരിക്കുകയാണ്. നേരിട്ടുള്ള ആക്രമണവും പരോക്ഷ ആരോഗ്യപ്രശ്‌നങ്ങളും തമ്മിലുള്ള രേഖ മങ്ങിപ്പോകുന്ന 'ഗ്രേ സോണ്‍' മരണങ്ങള്‍ വര്‍ധിക്കുന്നതായി ഗവേഷകര്‍ പറയുന്നു.

2025 ഓഗസ്റ്റില്‍ വടക്കന്‍ ഗാസയില്‍ ക്ഷാമാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതും പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അടിയന്തര ആഹ്വാനം

ആശുപത്രികളും പരിക്കേറ്റവരുടെ ചികില്‍സക്കായി കെട്ടി ഉയര്‍ത്തിയ ക്യാംപുകളും ലക്ഷ്യമാക്കി ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണം ഉടന്‍ നിര്‍ത്തണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും ആരോഗ്യ രംഗത്തെ കീഴ് വഴക്കങ്ങളും ലംഘിച്ചാണ് ഇസ്രായേല്‍ അതിക്രമം അരങ്ങേറുന്നത്.

സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്കുള്ള ആശുപത്രികളുടെ ശേഷി വര്‍ധിപ്പിക്കാതിരുന്നാല്‍ ആയിരക്കണക്കിന് പേര്‍ സ്ഥിരമായ വൈകല്യങ്ങളോടെ ജീവിക്കേണ്ടി വരുമെന്നും പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.