ഗസയില്‍ സ്വന്തം സൈനികരെയും ജൂതന്‍മാരെയും കൊന്നു; 'ഹനബല്‍ നിര്‍ദേശം' നടപ്പാക്കി: യോവ് ഗാലന്റ്

Update: 2025-02-07 03:02 GMT

തെല്‍അവീവ്: ഗസയില്‍ ഇസ്രായേലി സൈനികരെയും ജൂത തടവുകാരെയും ഇസ്രായേലി സൈന്യം തന്നെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് മുന്‍ യുദ്ധമന്ത്രി യോവ് ഗാലന്റ്. 'ഹനബല്‍ നിര്‍ദേശം' എന്ന കുപ്രസിദ്ധമായ തത്വം ഗസയില്‍ നടപ്പാക്കിയെന്നാണ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യോവ് ഗാലന്റ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫലസ്തീനികള്‍ അറസ്റ്റ് ചെയ്ത ഇസ്രായേലി സൈനികരെയും ജൂതന്‍മാരെയും ഫലസ്തീനികള്‍ക്കൊപ്പം കൊല്ലണമെന്ന സയണിസ്റ്റ് യുദ്ധതത്വമാണ് ഇത്.

1986ല്‍ ലബ്‌നാനില്‍ അധിനിവേശം നടത്തിയ നിരവധി ഇസ്രായേലി സൈനികരെ ഹിസ്ബുല്ലയും മറ്റു പ്രതിരോധ സംഘടനകളും പിടികൂടിയിരുന്നു. തുടര്‍ന്ന് തടവുകാരെ വിട്ടയക്കല്‍ കരാറുകളുമുണ്ടായി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് 1986ല്‍ 'ഹനബല്‍ നിര്‍ദേശം' കൊണ്ടുവരുന്നത്. ഈ സയണിസ്റ്റ് തത്വത്തിന്റെ രേഖകള്‍ ഇതുവരെ ഇസ്രായേല്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഇതിനെ കുറിച്ച് സംസാരിക്കുന്നത് 2003 വരെ ക്രിമിനല്‍ കുറ്റമായിരുന്നു. എന്നാല്‍, 2016ല്‍ ഇത് പിന്‍വലിച്ചുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്.

പക്ഷേ, തൂഫാനുല്‍ അഖ്‌സയുടെ സമയത്ത് നിരവധി ജൂതന്‍മാരെ ഇസ്രായേലി സൈന്യം കൊലപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നു. ഹമാസ് പ്രവര്‍ത്തകര്‍ തങ്ങളെ ഗസയിലേക്ക് കൊണ്ടുപോവുന്ന വാഹനങ്ങളെ ഇസ്രായേലി സൈനിക ഹെലികോപ്റ്ററുകള്‍ ആക്രമിച്ചുവെന്ന് വിട്ടയക്കപ്പെട്ടവര്‍ പിന്നീട് വെളിപ്പെടുത്തി. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് നെതന്യാഹു സര്‍ക്കാര്‍ ഇത് ചെയ്തതെന്നാണ് ഗസയിലെ ജൂതതടവുകാരുടെ ബന്ധുക്കള്‍ പറയുന്നത്. 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രായേലി സൈന്യം 'ഹനബല്‍ നിര്‍ദേശം' നടപ്പാക്കിയെന്ന് യുഎന്‍ അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ടും പറയുന്നുണ്ട്. ഒരു സംഭവത്തില്‍ മാത്രം 14 ജൂതന്‍മാരാണ് കൊല്ലപ്പെട്ടതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.