സ്റ്റുഡന്റ് പോലിസ് കേഡറ്റ് യൂണിഫോം നല്‍കിയില്ല; പതിനാലുകാരിക്ക് നേരെ ആസിഡ് ആക്രമണം

Update: 2026-01-17 05:16 GMT

പുല്‍പ്പള്ളി: പതിനാലു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിക്കു നേരെ ആസിഡ് ആക്രമണം. മുഖത്ത് സാരമായി പൊള്ളലേറ്റ വിദ്യാര്‍ഥിയെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആസിഡ് ആക്രമണത്തില്‍ കുട്ടിയുടെ കാഴ്ചയ്ക്ക് തകരാര്‍ ഉണ്ടായതായാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ അയല്‍വാസിയെ പോലിസ് അറസ്റ്റ് ചെയ്തു.

പുല്‍പള്ളി മരകാവ് പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. കുട്ടിക്ക് നേരെ ആസിഡ് ഒഴിച്ചെന്ന് ആരോപിച്ച് അയല്‍വാസി വേട്ടറമ്മല്‍ രാജു ജോസിനെ(55) പുല്‍പ്പള്ളി പോലിസ് അറസ്റ്റ് ചെയ്തു. വേലിയമ്പം ദേവി വിലാസം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയാണ് മഹാലക്ഷ്മി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. പെണ്‍കുട്ടി വീട്ടിലെത്തിയതിനു പിന്നാലെ അവിടെയെത്തിയ പ്രതി ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് വിവരം. സ്റ്റുഡന്റ് പൊലീസ് കേഡറ്റായ പെണ്‍കുട്ടിയോട് അതിന്റെ യൂണിഫോം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വിരോധം മൂലമാണ് ഈ ആക്രമണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴിയെന്ന് പോലിസ് പറഞ്ഞു. രാജു ജോസിന് മാനസിക പ്രശ്‌നമുള്ളതായി കരുതുന്നതായും സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്നു പരിശോധിച്ചു വരുന്നതായും പോലിസ് അറിയിച്ചു.