കര്‍ണാടക മുന്‍ ഡിജിപി വീട്ടില്‍ മരിച്ച നിലയില്‍; നിലം നിറയെ രക്തമെന്ന് റിപോര്‍ട്ട്
ബംഗളൂരു: കര്‍ണാടക മുന്‍ ഡിജിപി ഡോ. ഓം പ്രകാശിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ തറയില്‍ മുഴുവനും രക്തം തളം കെട്ടിക്കിടക്കുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. പോലിസ് സംഘം പരിശോധന നടത്തുകയാണ്. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഡോ. ഓം പ്രകാശ്.
5 മണിയോടെയാണ് ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടിലെ വീട്ടിൽ ഓം പ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. സംഭവത്തില്‍ ഭാര്യയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഓം പ്രകാശിന്റെ ഭാര്യ ഉൾപ്പെടെയുള്ള ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ഇതിൽ ആർക്കെല്ലാം പങ്കുണ്ട് എന്നീ വിവരങ്ങളെല്ലാം വ്യക്തമാകണമെങ്കിൽ സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കഴിയൂ എന്നാണ് പൊലീസ് നിലപാട്. അസാധാരണമായ മരണത്തിനാണു പൊലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.