ബ്രഹ്‌മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയില്‍ ലക്ഷങ്ങള്‍ ചാക്കില്‍കെട്ടി എത്തിച്ചെന്ന് മുന്‍ ജീവനക്കാരന്‍

Update: 2026-01-22 02:02 GMT

വയനാട്: ബ്രഹ്‌മഗിരി ഡവലപ്‌മെന്റ് സൊസൈറ്റിയില്‍ ലക്ഷക്കണക്കിനു രൂപയുടെ കള്ളപ്പണം നിക്ഷേപമായി സ്വീകരിച്ചു വെളുപ്പിച്ചതായി മുന്‍ ജീവനക്കാരന്‍. സൊസൈറ്റിയുടെ കീഴിലുണ്ടായിരുന്ന ബ്രഹ്‌മഗിരി മലബാര്‍ മീറ്റ് ഫാക്ടറിയിലെ ജീവനക്കാരനായിരുന്ന കല്‍പറ്റ മാട്ടില്‍ വീട്ടില്‍ എം നൗഷാദാണ് ആരോപണവുമായി രംഗത്തെത്തിയത്. താന്‍ നിക്ഷേപിച്ചിരുന്ന 22 ലക്ഷം രൂപ തിരിച്ചു കിട്ടാത്തതില്‍ പ്രതിഷേധിച്ചാണു വെളിപ്പെടുത്തല്‍. 2021 ഡിസംബര്‍ 2ന് കോഴിക്കോട് സ്വദേശി ചാക്കില്‍ കെട്ടി 36 ലക്ഷം രൂപ ബ്രഹ്‌മഗിരിയില്‍ എത്തിച്ചതായും ഈ തുക ബത്തേരിയിലെ ദേശസാല്‍കൃത ബാങ്കിലെത്തിച്ച് ബ്രഹ്‌മഗിരിയിലെ 10 ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കു വീതിച്ചു നിക്ഷേപിച്ച ശേഷം ബ്രഹ്‌മഗിരിയുടെ അക്കൗണ്ടിലേക്കു മാറ്റിയെന്നും നൗഷാദ് ആരോപിക്കുന്നു. മറ്റൊരിക്കല്‍ ബത്തേരി സ്വദേശിയും ഇതേ രീതിയില്‍ പണമെത്തിച്ചിരുന്നു. അറ്റന്‍ഡറായിരുന്ന താന്‍ അതിന് സാക്ഷിയാണെന്നും പണം നിക്ഷേപിക്കുന്നതിനു ബാങ്കില്‍ പോയപ്പോള്‍ ഈ നോട്ടുകളുടെ ചിത്രങ്ങള്‍ എടുത്തെന്നും നൗഷാദ് പറയുന്നു.

സൊസൈറ്റിയുടെ കീഴില്‍ ഒന്നര പതിറ്റാണ്ടു മുന്‍പ് പ്രവര്‍ത്തനം തുടങ്ങിയ മലബാര്‍ മീറ്റ് മാംസ സംസ്‌കരണ ഫാക്ടറി രണ്ടുവര്‍ഷമായി പൂട്ടിക്കിടക്കുകയാണ്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും നിക്ഷേപമായി സ്വീകരിച്ചതും ജീവനക്കാരുടെ ശമ്പളക്കുടിശിക ഇനത്തിലും 100 കോടിയിലധികം രൂപയുടെ ബാധ്യതയിലാണ് ഫാക്ടറി. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചെങ്കിലും ഇതു വരെ ലഭ്യമായിട്ടില്ല. നഷ്ടത്തിലായ ഫാക്ടറിയെ രക്ഷിക്കാന്‍ വന്‍തോതില്‍ കടമായും നിക്ഷേപമായും സ്വീകരിച്ച പണമാണ് ഇങ്ങനെ ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്നതെന്നാണു വിവരം.