''രാജ്യദ്രോഹി, ചതിയന്‍''; വെടിനിര്‍ത്തലിന് പിന്നാലെ വിക്രം മിസ്‌റിക്കെതിരെ ഹിന്ദുത്വ സൈബര്‍ ആക്രമണം

Update: 2025-05-11 13:26 GMT

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തലുണ്ടായ ശേഷം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റിക്കെതിരെ ഹിന്ദുത്വരുടെ സൈബര്‍ ആക്രമണം. മിസ്രയുടെ മകളുടെ മൊബൈല്‍ നമ്പര്‍ വരെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് ആക്രമണം നടക്കുന്നത്. മിസ്രിയുടെ മകള്‍ മുമ്പ് രോഹിങ്ഗ്യന്‍ മുസ്‌ലിംകള്‍ക്ക് നിയമസഹായം നല്‍കി എന്ന വാദമാണ് അവര്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങളുടെ അടിത്തറയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കശ്മീരിലെ പെഹല്‍ഗാം ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായ അന്നു മുതല്‍ എല്ലാ ദിവസവും മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത് മിസ്‌റിയായിരുന്നു. 'രാജ്യസ്‌നേഹിയായ കശ്മീരി പണ്ഡിറ്റ്' എന്നാണ് ആദ്യം ഹിന്ദുത്വര്‍ മിസ്‌റിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, വെടിനിര്‍ത്തല്‍ വന്നതോടെ മിസ്‌റിയും രാജ്യദ്രോഹിയായി മാറുകയായിരുന്നു. എല്ലാ ദിവസവും വാര്‍ത്താസമ്മേളനത്തില്‍ പാകിസ്താനെ നേരിട്ട മിസ്‌റി ഇതോടെ എക്‌സ് അക്കൗണ്ട് പ്രൈവറ്റാക്കേണ്ടി വന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു.