ഡല്‍ഹിയില്‍ നെതന്യാഹുവിനെതിരേ പോസ്റ്റര്‍ പതിച്ച് യൂറോപ്യന്‍ എംബസി ജീവനക്കാരന്‍

Update: 2025-06-03 03:27 GMT

ന്യൂഡല്‍ഹി: ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ യൂറോപ്യന്‍ എംബസി ജീവനക്കാരന്‍ ഡല്‍ഹിയില്‍ പോസ്റ്റര്‍ പതിച്ചു. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യത്തിന്റെ എംബസിയിലെ ജീവനക്കാരനായ വിദേശിയാണ് പോസ്റ്റര്‍ പതിച്ചതെന്ന് ഡല്‍ഹി പോലിസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട്ട് നല്‍കി. ചാണക്യപുരിയിലെ യുഎസ് എംബസി പരിസരം അടക്കമുള്ള വിവിധ പ്രദേശങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ''വാണ്ടഡ്'' എന്നെഴുതിയ പോസ്റ്ററില്‍ നെതന്യാഹുവിന്റെ ചിത്രവുമുണ്ടായിരുന്നു. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ചാണക്യപുരി പോലിസ് പോസ്റ്ററുകള്‍ നീക്കം ചെയ്തു.

രാവിലെ സൈക്കിള്‍ ചവിട്ടി വന്ന ഒരാളാണ് മേയ് 29ന് പുലര്‍ച്ചെ പോസ്റ്റര്‍ പതിച്ചതെന്ന് പോലിസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം സര്‍ദാര്‍ പട്ടേല്‍മാര്‍ഗിലെ ഇയാളുടെ വീട്ടിലെത്തി. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യത്തിന്റെ എംബസിയിലെ ജീവനക്കാരനാണ് ഇയാള്‍ എന്ന് മനസിലാക്കി. ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷയുള്ളതിനാണ് വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചത്. വിദേശകാര്യമന്ത്രാലയവുമായി ചേര്‍ന്ന് ആഭ്യന്തരമന്ത്രാലയം തയ്യാറാക്കുന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പോലിസ് നടപടി സ്വീകരിക്കുമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.