മുസ്‌ലിം വ്യാപാരികളെ പുറത്താക്കി ''സനാതനി ചന്ത'' പ്രഖ്യാപിച്ച് ഹിന്ദുത്വര്‍; പോലിസ് കേസെടുത്തു

Update: 2025-02-10 15:27 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ നാഥുവാല പ്രദേശത്ത് മുസ്‌ലിം വ്യാപാരികളെ ആക്രമിച്ച ഹിന്ദുത്വസംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കാളിസേന എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ഭൂപേഷ് ജോഷി, വൈഭവ് പന്‍വാര്‍, അജയ് കാപ്റ്റന്‍, ആചാര്യ വിപുല്‍ ബാംഗ് വാല്‍, മുന്‍ സൈനികനായ രാജേന്ദ്ര സിങ് നെഗി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഫെബ്രുവരി നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലിസ് അറിയിച്ചു.

ഫെബ്രുവരി നാലിന് നാഥുവാലയില്‍ നടത്തിയ പൊതുപരിപാടിയില്‍ മുസ്‌ലിംകള്‍ക്കെതിരെ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങളാണ് ഹിന്ദുത്വര്‍ നടത്തിയത്. ഇതിന് ശേഷം ജാഥയായി പോയി മുസ് ലിം സ്ഥാപനങ്ങള്‍ ആക്രമിച്ചു. ഏഴു ദിവസത്തിനകം മുസ്‌ലിം വാടകക്കാരെ ഒഴിപ്പിച്ചെങ്കില്‍ ഹിന്ദുക്കളായ കട ഉടമകളെയും ആക്രമിക്കുമെന്ന് ഇവര്‍ പ്രഖ്യാപിച്ചു. അതിന് ശേഷം തുനാവാല പ്രദേശത്തെ ചന്തയില്‍ നിന്നും മുസ്‌ലിം വ്യാപാരികളെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു. തുടര്‍ന്ന് ചന്തയെ 'സനാതനി' ചന്തയായി പ്രഖ്യാപിക്കുകയും ചെയ്തു.