തിരുവല്ലയിലെ ഫിനാന്‍സ് തട്ടിപ്പ്; സ്ഥാപന ഉടമയുടെ ഭാര്യയും അറസ്റ്റില്‍

Update: 2025-02-07 13:01 GMT

തിരുവല്ല: പുല്ലാട് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ജി ആന്‍ഡ് ജി ഫിനാന്‍സിയേഴ്‌സ് പൂട്ടി ഉടമകള്‍ മുങ്ങിയ സംഭവത്തില്‍ പ്രധാന നടത്തിപ്പുകാരന്റെ ഭാര്യയും അറസ്റ്റില്‍. തെള്ളിയൂര്‍ ശ്രീരാമസദനത്തില്‍ ഡി ഗോപാലകൃഷ്ണന്‍നായരുടെ ഭാര്യ സിന്ധു ജി. നായരെയാണ് തമിഴ്‌നാട്ടില്‍ നിന്നും ക്രൈംബ്രാഞ്ച് പിടികൂടിയത്. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലുള്ള കുയ്‌ലപ്പാളയത്തെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് പത്തനംതിട്ട ജില്ലാ െ്രെകംബ്രാഞ്ച് സംഘം സിന്ധുവിനെ വ്യാഴാഴ്ച പിടികൂടിയത്. 2024 ഫെബ്രുവരിയിലാണ് ധനകാര്യസ്ഥാപനം പൂട്ടി ഉടമകള്‍ മുങ്ങിയത്. ഗോപാലകൃഷ്ണന്‍ നായര്‍, സിന്ധു, ഇവരുടെ മകന്‍ ഗോവിന്ദ് ജി നായര്‍, മരുമകള്‍ ലക്ഷ്മി എന്നിവരാണ് സ്ഥാപനം നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു. ഗോപാലകൃഷ്ണന്‍നായരും മകനും ഫെബ്രുവരി 22ന് അറസ്റ്റിലായി. ഇവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ലക്ഷ്മി, സ്ഥാപനം പൂട്ടുംമുമ്പേ വിദേശത്തേക്ക് പോയെന്നാണ് പോലീസ് പറയുന്നത്.

ജി ആന്‍ഡ് ജിയുടെ സാമ്പത്തിക തട്ടിപ്പിന് 876 കേസുകളാണ് വിവിധ പോലിസ് സ്‌റ്റേഷനുകളിലായി ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 100 കോടിയിലധികം രൂപ തട്ടിച്ചെടുത്തെന്നാണ് പോലിസ് കണക്കാക്കുന്നത്.