വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മകനെ കഞ്ചാവ് കേസില്‍ കുടുക്കിയ പിതാവ് അറസ്റ്റില്‍

Update: 2024-12-20 02:56 GMT

മാനന്തവാടി: വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ മകന്റെ കടയില്‍ കഞ്ചാവ് കൊണ്ടുവച്ച പിതാവ് അറസ്റ്റില്‍. വയനാട് ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി അബൂബക്കറി(67)നെയാണ് മാനന്തവാടി എക്‌സൈസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

മാനന്തവാടി-മൈസൂരു റോഡില്‍ പി എ ബനാന എന്ന സ്ഥാപനം നടത്തുന്ന അബൂബക്കറിന്റെ മകന്‍ നൗഫലിനെ സെപ്റ്റംബറിന് ആറിന് എക്‌സൈസ് സ്‌ക്വോഡ് അറസ്റ്റ് ചെയ്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കടയില്‍ നടത്തിയ പരിശോധനയില്‍ 2.095 ഗ്രാം കഞ്ചാവ് കിട്ടിയതിനാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ നൗഫല്‍ നിരപരാധിയാണെന്ന് ബോധ്യപ്പെട്ട കോടതി അന്ന് തന്നെ നൗഫലിന് ജാമ്യം നല്‍കി. ഇതിനെ എക്‌സൈസ് എതിര്‍ത്തതുമില്ല.

സെപ്റ്റംബര്‍ ആറ് വെള്ളിയാഴ്ച നൗഫല്‍ പള്ളിയില്‍ പോയ നേരത്ത് മറ്റു ചിലരുടെ സഹായത്തോടെ അബൂബക്കര്‍ കടയില്‍ കഞ്ചാവ് കൊണ്ടുവച്ചെന്നാണ് എക്‌സൈസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കടയില്‍ കഞ്ചാവ് ഉണ്ടെന്ന് എക്‌സൈസിന് രഹസ്യവിവരം നല്‍കിയതും അബൂബക്കറായിരുന്നു. ഓട്ടോ െ്രെഡവര്‍ ജിന്‍സ് വര്‍ഗീസും അബ്ദുള്ള (ഔത) എന്നയാളും അബൂബക്കറിന്റെ പണിക്കാരനായ കര്‍ണാടക സ്വദേശിയും ചേര്‍ന്നാണ് ഗൂഢാലോചന നടത്തി കഞ്ചാവ് കടയില്‍ കൊണ്ടുവെച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കര്‍ണാടക സ്വദേശിയാണ് അബൂബക്കറിന് കഞ്ചാവ് നല്‍കിയത്.

കഞ്ചാവ് കൊണ്ടുവരാന്‍ സഹായം നല്‍കിയ ഓട്ടോ െ്രെഡവര്‍ പയ്യമ്പള്ളി കൊല്ലശ്ശേരിയില്‍ വീട്ടില്‍ ജിന്‍സ് വര്‍ഗീസിനെ (38) അറസ്റ്റ് ചെയ്തിട്ടുണ്ട്. ഔത മുന്‍കൂര്‍ ജാമ്യം നേടി. കര്‍ണാടക സ്വദേശിയെ പിടികൂടാന്‍ എക്‌സൈസ് സംഘം അങ്ങോട്ടുപോവും.