സാമ്പത്തിക സംവരണം ഭരണഘടനയെ തലതിരിച്ചിട്ട നടപടി, അത് ശരിവച്ചത് സുപ്രിംകോടതിക്ക് പറ്റിയ തെറ്റ്: ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍

സാമ്പത്തിക സംവരണ വിധി ഭരണഘടനാപരമായോ മറ്റേതെങ്കിലും തത്വപ്രകാരമോ ശരിയല്ല.

Update: 2024-12-07 17:22 GMT

കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനയെ തലതിരിച്ചിട്ടതിന് തുല്യമാണെന്ന് സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍. കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിച്ചതില്‍ സുപ്രിംകോടതിക്ക് തെറ്റുപറ്റിയെന്നും അദ്ദേഹം പറഞ്ഞു. പത്താമത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'' സാമ്പത്തിക സംവരണ വിധി ഭരണഘടനാപരമായോ മറ്റേതെങ്കിലും തത്വപ്രകാരമോ ശരിയല്ല. സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന ജസ്റ്റീസ് രവീന്ദ്രഭട്ടിന്റെ ന്യൂനപക്ഷ അഭിപ്രായമായിരുന്നു ശരി. സമൂഹത്തില്‍ ഏറ്റവും താഴെതട്ടിലുള്ളവരിലേക്കാണ് സംവരണം എത്തേണ്ടത്.'' -അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ 103ാം ഭരണഘടനാ ഭേദഗതിയാണ് ജന്‍ഹിത് അഭിയാന്‍ കേസില്‍ 2022ല്‍ സുപ്രിംകോടതി ശരിവച്ചത്. സുപ്രിംകോടതിയിലെ അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ 3:2നാണ് വിധി വന്നത്. സാമ്പത്തിക അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്നതില്‍ തെറ്റില്ലെന്നും സംവരണ ക്വോട്ട മൊത്തം അവസരങ്ങളുടെ 50 ശതമാനത്തില്‍ കൂടുന്നതില്‍ പിഴവില്ലെന്നും മൂന്നു ജഡജിമാര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, ജസ്റ്റീസുമാരായ രവീന്ദ്ര ഭട്ട്, യു യു ലളിത് എന്നിവര്‍ ഇതിനോട് വിയോജിച്ചു. ന്യൂനപക്ഷത്തിന്റെ അഭിപ്രായമായിരുന്നു ശരിയെന്നാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.