മിഡില്‍ ഈസ്റ്റിലെ അമേരിക്കക്കാരെ കൊല്ലാന്‍ റഷ്യ ഇറാന് രഹസ്യ വിവരം നല്‍കിയെന്ന് യൂറോപ്യന്‍ യൂനിയന്‍

Update: 2026-03-26 14:52 GMT

ഇസ്രായേല്‍-യുഎസ് സംയുക്ത സേന ഇറാന്‍ ആക്രമിച്ചതിന് ശേഷം മിഡില്‍ ഈസ്റ്റില്‍ തന്നെ കനത്ത പ്രത്യാഘാതം നല്‍കാന്‍ റഷ്യ ഇറാനെ സഹായിച്ചെന്ന് യൂറോപ്യന്‍ യൂനിയന്‍. മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ കൊല്ലാന്‍ റഷ്യ രഹസ്യാന്വേഷണ പിന്തുണ നല്‍കിയെന്നാണ് യൂറോപ്യന്‍ യൂനിയനിലെ ഉന്നത നയതന്ത്രജ്ഞനെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തത്.

യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ മോസ്‌കോയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനും നയതന്ത്രജ്ഞന്‍ അമേരിക്കയോട് ആവശ്യപ്പെട്ടു. 'അമേരിക്കക്കാരെ ലക്ഷ്യമിടാനും അമേരിക്കക്കാരെ കൊല്ലാനും റഷ്യ ഇറാനെ ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ച് സഹായിക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അയല്‍ രാജ്യങ്ങളെയും യുഎസ് സൈനിക താവളങ്ങളെയും ആക്രമിക്കാന്‍ റഷ്യ ഇപ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഇറാനെ പിന്തുണയ്ക്കുന്നു,' ഫ്രാന്‍സില്‍ നടന്ന G7 യോഗത്തില്‍ കല്ലാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'ഈ യുദ്ധം വളരെയധികം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അമേരിക്ക മിഡില്‍ ഈസ്റ്റിലെ യുദ്ധം നിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇറാന്‍ അവരെ ആക്രമിക്കുന്നത് നിര്‍ത്തണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തണം' കജ കല്ലാസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇറാന് സൈനിക പിന്തുണ നല്‍കുന്നില്ലെന്ന് റഷ്യ വ്യക്തമാക്കി. മാധ്യമങ്ങള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് ക്രെംസിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

Tags: