ഇസ്രായേലിനെതിരേ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്ത് യൂറോപ്യന്‍ യൂണിയന്‍

Update: 2025-09-17 15:47 GMT

ബ്രസല്‍സ്: ഗസയില്‍ കൂട്ടക്കൊല തുടരുന്ന ഇസ്രായേലിനെതിരേ ശക്തമായ നടപടികള്‍ ശുപാര്‍ശ ചെയ്ത് യൂറോപ്യന്‍ യൂണിയന്‍. സയണിസ്റ്റ് രാജ്യവുമായുള്ള വ്യാപാരം നിയന്ത്രിക്കാനും മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്താനും യൂറോപ്യന്‍ യൂണിയന്‍ ശുപാര്‍ശ ചെയ്തു. ഇസ്രായേലിനുള്ള 208 കോടി രൂപയുടെ സഹായം അടിയന്തിരമായി മരവിപ്പിക്കാനും തീരുമാനിച്ചു. ഇസ്രായേലിനെതിരായ നടപടി ഇനി രാജ്യങ്ങളാണ് തീരുമാനിക്കേണ്ടത്. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ഭീകരമായ അക്രമങ്ങള്‍ ഇസ്രായേല്‍ നിര്‍ത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയെന്‍ പറഞ്ഞു. ഇസ്രായേലില്‍ നിന്നും വരുന്ന ചരക്കുകള്‍ക്ക് കുറഞ്ഞ നികുതി മാത്രമേ ഈടാക്കാവൂ എന്ന വ്യവസ്ഥ അടക്കം മരവിപ്പിക്കണമെന്നാണ് ബ്രസല്‍സ് ആവശ്യപ്പെടുന്നത്. അത് ഇസ്രായേലില്‍ നിന്നുള്ള 60,000 കോടി രൂപയുടെ വ്യാപാരത്തെ ബാധിക്കും. എന്നാല്‍, ഇസ്രായേലിന് എതിരായ ഓരോ നടപടിക്കും പ്രതികരണമുണ്ടാവുമെന്ന് ഇസ്രായേലി വിദേശകാര്യമന്ത്രി ഗിദിയന്‍ സര്‍ പറഞ്ഞു.