ഒരുമിച്ച് തൂങ്ങിമരിക്കാന്‍ യുവതിയെ വിളിച്ചു വരുത്തി, കസേര തട്ടിമാറ്റി കൊലപ്പെടുത്തി; യുവാവ് അറസ്റ്റില്‍, കോഴിക്കോട് എലത്തൂരിലാണ് സംഭവം

Update: 2026-01-27 03:58 GMT

കോഴിക്കോട്: ഒരുമിച്ച് ആത്മഹത്യ ചെയ്യാന്‍ കാമുകിയെ വിളിച്ചു വരുത്തിയ ശേഷം കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. കോഴിക്കോട് എലത്തൂരിലാണ് സംഭവം. 26 വയസ്സുള്ള യുവതിയുമായി എലത്തൂര്‍ സ്വദേശി വൈശാഖന്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് യുവതി വിവാഹ അഭ്യര്‍ഥന നടത്തിയപ്പോള്‍ ഒരുമിച്ച് ജീവിക്കാനാവില്ലെന്നും പകരം ഒരുമിച്ച് മരിക്കാം എന്നു വിശ്വസിപ്പിച്ച് യുവതിയെ ശനിയാഴ്ച രാവിലെ വൈശാഖ് തന്റെ വര്‍ക്ക്ഷോപ്പിലേക്ക് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്. യുവതിയുടെ മരണം ആത്മഹത്യയാണെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സ്ഥലത്തെ സിസിടിവി പരിശോധിച്ച പോലിസിനുണ്ടായ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. വൈശാഖും യുവതിയും കസേരയില്‍ കയറിനിന്ന് ആത്മഹത്യ ചെയ്യാനായി കഴുത്തില്‍ കുരുക്കിട്ടെന്നും അപ്പോള്‍ വൈശാഖന്‍ യുവതി നിന്നിരുന്ന കസേര തട്ടിമാറ്റിയെന്നുമാണ് പോലിസ് പറയുന്നത്. ഈ യുവതിക്ക് പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ വൈശാഖന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു വന്നിരുന്നതായി പോലിസ് പറയുന്നു. വൈശാഖന്‍ വിവാഹിതനാണ്.