'' ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നില്‍ അരാജക സംഘടനകള്‍''; എളമരം കരീം
കോഴിക്കോട്: ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ വിമര്‍ശിച്ച് സിപിഎം കേന്ദ്രസമിതി അംഗം എളമരം കരീം. ഏതാനും ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന സമരമാണിതെന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ എളമരം കരീം പറയുന്നു. മൂന്നാറിലെ ടാറ്റ ടീ എസ്‌റ്റേറ്റിലെ ഒരുവിഭാഗം തൊഴിലാളികളെ സംഘടിപ്പിച്ച് പൊമ്പിളൈ ഒരുമ എന്ന പേരില്‍ നടത്തിയ സമരത്തിന്റെ തനിയാവര്‍ത്തനമാണിത്. ഇതേ മാതൃകയില്‍ ചില അരാജക സംഘടനകള്‍ ഏതാനും ആശാ വര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് ആരംഭിച്ചതാണ് ഇപ്പോഴത്തെ സമരമെന്നും ലേഖനം പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ നേതൃത്വത്തില്‍ 2005ലാണ് അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് (ആശ) എന്ന സ്‌കീം ആരംഭിച്ചതെന്ന് എളമരം കരീമിന്റെ ലേഖനം പറയുന്നു. സാമൂഹ്യആരോഗ്യപ്രവര്‍ത്തകര്‍ എന്ന സങ്കല്‍പ്പത്തിന് സ്ത്രീകളെ മാത്രം നിയോഗിച്ചുള്ള പദ്ധതിയാണിത്. ഗ്രാമീണ ജനതയെ പൊതു ആരോഗ്യ പ്രസ്ഥാനവുമായി കൂട്ടിയിണക്കി ശിശു മരണനിരക്ക് കുറയ്ക്കാനും ഗര്‍ഭിണികളുടെ സുരക്ഷയ്ക്കും താഴെത്തലംവരെ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനും ലക്ഷ്യം വച്ചാണ് പദ്ധതി തുടങ്ങിയത്. സേവനത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകളെ സന്നദ്ധപ്രവര്‍ത്തകരായാണ് കണക്കാക്കേണ്ടതെന്നാണ് എന്‍എച്ച്എം വ്യവസ്ഥ. ഈ കാരണങ്ങളാല്‍ ന്യായമായ ശമ്പളമോ മിനിമം വേതനം എന്ന തത്വമോ ബാധകമല്ല. ആശ, അങ്കണവാടി, എന്‍എച്ച്എം, എംഎന്‍ആര്‍ഇജി തുടങ്ങിയവയെല്ലാം ഇത്തരം കേന്ദ്ര പദ്ധതികളാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര പദ്ധതികള്‍ വ്യവസ്ഥകള്‍ അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനങ്ങള്‍ക്ക് അധികാരമുള്ളൂ. സംസ്ഥാന സര്‍ക്കാര്‍ നിയമാനുസൃതം നിയമിക്കുന്നവര്‍ക്കു മാത്രമേ ശമ്പളവും മറ്റാനുകൂല്യങ്ങളും നല്‍കാന്‍ കഴിയൂ. സംസ്ഥാനത്ത് ആരോഗ്യവകുപ്പിനു കീഴില്‍ സേവനമനുഷ്ഠിക്കുന്നവരായതുകൊണ്ട് മറ്റ് ജീവനക്കാരെ പോലെ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കണമെന്ന ആവശ്യം നിയമപ്രകാരം നടപ്പാക്കാന്‍ ഒരു സര്‍ക്കാരിനും സാധ്യമല്ല. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇപ്പോള്‍ നടക്കുന്ന സമരത്തെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് ഇക്കാര്യം നടപ്പാക്കിയിരുന്നോ എന്നും എളമരം കരീം ചോദിക്കുന്നു.

