ഈദ് മിലന്‍ സംഗമത്തില്‍ മനുഷ്യാവകാശ അഭിഭാഷകര്‍ക്ക് ആദരം

Update: 2026-03-30 15:09 GMT

മുംബൈ: ഇസ് ലാം ജിംഖാനയില്‍ നടന്ന ഈദ് മിലന്‍ അഭിഭാഷകര്‍, പണ്ഡിതര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ സംഗമമായി. ആഘോഷത്തോടൊപ്പം സംവാദങ്ങള്‍ക്കും വേദിയായ ഈദ് മിലനില്‍ മൂന്ന് പ്രമുഖ അഭിഭാഷകര്‍ക്ക് 'ചാമ്പ്യന്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് 2026' നല്‍കി ആദരിച്ചു.

ഇന്നസന്‍സ് നെറ്റ് വര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28-ന് സംഘടിപ്പിച്ച ഈ പരിപാടി, നീതിന്യായ വ്യവസ്ഥയില്‍ നേരിടുന്ന വെല്ലുവിളികളെ ചര്‍ച്ച ചെയ്യുന്നതിനൊപ്പം ഈദ് ആഘോഷത്തിന്റെ സന്തോഷവും പങ്കുവെച്ചു. വ്യക്തികള്‍ക്ക് നിയമം ഉറപ്പ് നല്‍കുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നല്‍കിയ ദീര്‍ഘകാല സംഭാവനകളുടെ അടിസ്ഥാനത്തിലാണ് മൂന്ന് അഭിഭാഷകരെ ആദരിച്ചത്.

ഭീമ കൊറേഗാവ് കേസില്‍ ഭരണകൂടം അന്യായമായി തടവിലിട്ട അഡ്വ. സുരേന്ദ്ര ഗാഡ്‌ലിംഗും പുരസ്‌കാരജേതാക്കളില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ അഭാവത്തില്‍ മകന്‍ സുമിത് ഗാഡ്‌ലിംഗ് പുരസ്‌കാരം ഏറ്റുവാങ്ങി. മുംബൈ എടിഎസ് അറസ്റ്റ് ചെയ്ത 20-കാരനായ വിദ്യാര്‍ത്ഥി ആയന്‍ ഷെയ്ഖിന്റെ കേസില്‍ നിയമ സഹായം നല്‍കിയതും ഭീഷണികള്‍ക്കിടയിലും പ്രവര്‍ത്തനം തുടരുന്ന അഡ്വ. ഇബ്രാഹിം ഹര്‍ബത്ത്ക്കും ആദരം നല്‍കി. സിമി കേസുകളുമായി ബന്ധപ്പെട്ട പ്രതികളെ പ്രതിനിധീകരിച്ച അഡ്വ. എം എം സയ്യിദിനെയും പുരസ്‌കാരം നല്‍കി ആദരിച്ചു.

പരിപാടിയില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകയും മനുഷ്യാവകാശ അഭിഭാഷകയുമായ സുധാ ഭാരദ്വാജ് നിയമസഹായത്തിന്റെ പ്രാധാന്യവും മനുഷ്യാവകാശ കേസുകളിലെ ബൗദ്ധിക കഠിനാധ്വാനത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി. സിവില്‍ ലിബര്‍ട്ടികളെ സംരക്ഷിക്കുന്നതില്‍ കൂട്ടായ നിയമശ്രമങ്ങളുടെ പ്രസക്തിയെക്കുറിച്ചും അവര്‍ സംസാരിച്ചു.

മുസ് ലിം അഭിഭാഷകരും വനിതാ അഭിഭാഷകരും നിയമരംഗത്ത് നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ച് സീനിയര്‍ അഭിഭാഷക ഗായത്രി സിംഗ് സംസാരിച്ചു. ഭരണകൂടവും സംവിധാനങ്ങളും സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ക്കിടയിലും മുന്നോട്ട് പോകേണ്ടത് അനിവാര്യമാണെന്ന് അവര്‍ ഊന്നിപ്പറഞ്ഞു.

Tags: