ഹൂത്തികളുടെ നാവിക ഉപരോധം: ഈജിപ്തിന് 50000 കോടിയുടെ നഷ്ടം; അമേരിക്കക്ക് അധിക ചെലവ് 40000 കോടി
ഹൂത്തികള്‍ കപ്പലുകളെ ലക്ഷ്യമാക്കാന്‍ തുടങ്ങിയ ശേഷം ചരക്കുകളുടെ കാര്യത്തില്‍ മാത്രം ഏകദേശം 83 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിവിധ രാജ്യങ്ങള്‍ക്കെല്ലാം ചേര്‍ന്നുണ്ടായത്.
കെയ്‌റോ: ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൂത്തികള്‍ നടത്തുന്ന കടല്‍ ഉപരോധം ഈജിപ്തിന് 50,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് വിദേശകാര്യ മന്ത്രി ബദര്‍ അബ്ദുല്‍ ആത്തി. ചെങ്കടലിലൂടെയും ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെയും ഏദന്‍ ഉള്‍ക്കടലിലൂടെയും കടന്നു പോവുന്ന വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തുന്ന ആക്രമണമാണ് നഷ്ടത്തിനു കാരണം.
സൂയസ് കനാല്‍ വഴിയുള്ള കപ്പല്‍ ഗതാഗതത്തെ ഹൂത്തികളുടെ ആക്രമണം ബാധിച്ചതിനാല്‍ ഈജിപ്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ആര്‍സെനിയോ ഡോമിങസിനോട് ബദര്‍ അബ്ദുല്‍ ആത്തി പറഞ്ഞിരിക്കുന്നത്.
ഫലസ്തീന്റെ വിമോചനത്തിനായി 2023 ഒക്ടോബറില്‍ നടന്ന തൂഫാനുല്‍ അഖ്‌സയ്ക്കു ശേഷമാണ് ചെങ്കടലിലെയും ബാബ് അല്‍ മന്ദബിലെയും ഇസ്രായേലി താല്‍പ്പര്യമുള്ള കപ്പലുകളെ ഹൂത്തികള്‍ ആക്രമിക്കാന്‍ തുടങ്ങിയത്. ഇത് പിന്നീട് അമേരിക്കന്‍ ബ്രിട്ടിഷ് കപ്പലുകളിലേക്കും വ്യാപിപ്പിച്ചു. ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇതുവരെ 196 കപ്പലുകളെ ആക്രമിച്ചുവെന്നാണ് ഹൂത്തികളുടെ കണക്കുകള്‍ പറയുന്നത്.
പശ്ചിമേഷ്യയിലെ കടല്‍ വഴിയുള്ള ചരക്കുഗതാഗതത്തെ ഹൂത്തികളുടെ പ്രവര്‍ത്തനം അതീവഗുരുതരമായി ബാധിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഹൂത്തികള്‍ കപ്പലുകളെ ലക്ഷ്യമാക്കാന്‍ തുടങ്ങിയ ശേഷം ചരക്കുകളുടെ കാര്യത്തില്‍ മാത്രം ഏകദേശം 83 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് വിവിധ രാജ്യങ്ങള്‍ക്കെല്ലാം ചേര്‍ന്നുണ്ടായത്.
അമേരിക്കയുടെ നേതൃത്വത്തില്‍ പടക്കപ്പലുകളും അത്യാധുനിക ബി2 യുദ്ധവിമാനങ്ങളും എത്തിയിട്ടും യെമനില്‍ നിരവധി തവണ ബോംബിട്ടിട്ടും ഹൂത്തികള്‍ നിലപാടില്‍നിന്നു പിന്‍മാറിയിട്ടില്ല. ചെങ്കടലിലും മറ്റും കൊണ്ടുവന്നിട്ട കപ്പലുകളുടെയും ആയുധങ്ങളുടെയും ചെലവായി യുഎസിന് മാത്രം 40,000 കോടി രൂപയോളം ബാധ്യതയുമുണ്ടായി.
ആഗോള ഷിപ്പിങ് ഇന്‍ഡസ്ട്രിക്ക് മാത്രം ഏകദേശം 17,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ബ്രൗണ്‍ സര്‍വകലാശാല നടത്തിയ പഠനം പറയുന്നത്. എന്നാല്‍, ഈ പ്രദേശത്തു കൂടിയുള്ള ചരക്ക് ഗതാഗതത്തിന്റെ നിരക്ക് 300 ശതമാനത്തോളം വര്‍ധിപ്പിച്ചാണ് കമ്പനികള്‍ പ്രതികരിച്ചത്. ഇതോടെ ഇസ്രായേലിലെ എലിയാറ്റ് തുറമുഖം പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കേണ്ട അവസ്ഥയും രൂപപ്പെട്ടു.
അതേസമയം, കടലിലെ നികുതി പിരിവില്‍ നിന്ന് മാത്രം ഹൂത്തികള്‍ക്ക് പ്രതിമാസം 1,500 കോടിയോളം രൂപ ലഭിക്കുന്നതായി ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയുടെ അന്വേഷണ സമിതിയുടെ റിപോര്‍ട്ട് പറയുന്നു.

