ഗസയ്‌ക്കെതിരായ ഉപരോധം തകര്‍ക്കാനെത്തിയവരെ തടഞ്ഞ് ഈജിപ്ത്

Update: 2025-06-12 16:32 GMT
ഗസയ്‌ക്കെതിരായ ഉപരോധം തകര്‍ക്കാനെത്തിയവരെ തടഞ്ഞ് ഈജിപ്ത്

കെയ്‌റോ: ഗസയ്‌ക്കെതിരെ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം തകര്‍ക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പേരെ ഈജിപ്ത് സര്‍ക്കാര്‍ തടഞ്ഞു. ലോകത്തെ 80 രാജ്യങ്ങളില്‍ നിന്നായി 4,000 പേരാണ് ഈജിപ്തില്‍ എത്തുന്നത്. ഈ കാംപയിന്റെ ഭാഗമായി എത്തിയ 200 പേരെ ഈജിപ്ഷ്യന്‍ അധികൃതര്‍ തടഞ്ഞുവച്ച് ചോദ്യം ചെയ്യുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു.

തിങ്കളാഴ്ച ടുണീഷ്യയില്‍ നിന്നും കരമാര്‍ഗം പുറപ്പെട്ട സംഘത്തിന് ഒപ്പം ചേരാനാണ് ആയിരങ്ങള്‍ വിമാനമാര്‍ഗം കെയ്‌റോയില്‍ എത്തുന്നത്.

നൂറുകണക്കിന് വാഹനങ്ങളിലായാണ് ടൂണീഷ്യയില്‍ നിന്നുള്ള സംഘം എത്തുന്നത്. ഇവര്‍ കടന്നുപോവുന്ന പ്രദേശങ്ങളിലെ ആളുകളും വാഹനങ്ങളുമായി സംഘത്തില്‍ ചേരുന്നു.

ഇന്നലെ ലിബിയയില്‍ പ്രവേശിച്ച സംഘത്തിന് ട്രിപ്പോളി നിവാസികള്‍ താമസവും ഭക്ഷണവും നല്‍കി. പെട്രോള്‍ പമ്പുകള്‍ സൗജന്യമായി ഇന്ധനവും നല്‍കി. നിലവില്‍ ലിബിയയിലെ മിസ്താറത്തയിലാണ് ആഗോളസംഘം ഉള്ളത്.

to see the location click here




ഇനി ഈജിപ്തില്‍ കടന്ന് ഗസ അതിര്‍ത്തിയായ റഫയില്‍ എത്തി പ്രതിഷേധിക്കുന്നതാണ് പദ്ധതി. നാളെ എല്‍ ആരിഷില്‍ എത്തി അവിടെ നിന്ന് റഫ അതിര്‍ത്തിയിലേക്ക് കാല്‍നടയായാണ് പോവുക.

വിദേശത്ത് നിന്ന് ആളുകള്‍ എത്തുന്നതിന് തടസമില്ലെന്നും എന്നാല്‍ അനുമതിയില്ലാതെ പ്രതിഷേധിക്കാന്‍ സമ്മതിക്കില്ലെന്നും ഈജിപ്ത് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവില്‍ റഫ അതിര്‍ത്തിയില്‍ പ്രതിഷേധങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്നും അവര്‍ പ്രഖ്യാപിച്ചു.

കെയ്‌റോയില്‍ വിമാനമാര്‍ഗം എത്തിയ അള്‍ജീരിയക്കാരായ 40 പേരെ ഈജിപ്ത് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തതായി റിപോര്‍ട്ടുകള്‍ പറയുന്നു. മൊറോക്കോയില്‍ നിന്നുള്ള പത്തു പേരെ വിമാനത്താവളത്തില്‍ നിന്നു തന്നെ തിരികെ അയച്ചു. കെയ്‌റോയിലെ ഹോട്ടലിന് മുന്നില്‍ ഫലസ്തീന്‍ പതാക വീശിയ നിരവധി തുര്‍ക്കിക്കാരെയും തിരികെ അയച്ചു. 'ജിഹാദികളായ' പ്രതിഷേധക്കാരെ തിരിച്ചയക്കാന്‍ ഇസ്രായേലി യുദ്ധമന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് ഈജിപ്തിനോട് ആവശ്യപ്പെട്ടു. ഈജിപ്ത് നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇസ്രായേല്‍ സൈന്യം ഇടപെടുമെന്നും യുദ്ധമന്ത്രി പറഞ്ഞു. അതേസമയം, പ്രതിഷേധത്തിനോട് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ആഗോളസമൂഹം ഈജിപ്തിനോട് അഭ്യര്‍ത്ഥിച്ചു.

Similar News