കൊച്ചി: രാജ്യത്തെ മെട്രോ നഗരങ്ങളില്‍ ലഹരിമരുന്ന് ശൃംഖല നിര്‍മിച്ച മൂവാറ്റുപുഴ സ്വദേശി എഡിസന്‍ ബാബുവിന്റെയും സംഘത്തിന്റെയും സമ്പാദ്യം തേടി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ. ഏറ്റവും കുറഞ്ഞത് പത്തുകോടി രൂപ എഡിസന്‍ ലാഭമായി സ്വന്തമാക്കിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. മൂവാറ്റുപുഴയില്‍ എഡിസന്റെ പേരിലുള്ള സ്ഥലത്ത് വലിയ ബഹുനില ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണം നടക്കുന്നുണ്ട്. ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഇതിനു മുടക്കിയിട്ടുണ്ടോ, മറ്റ് എവിടെയൊക്കെ നിക്ഷേപിച്ചു തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
തിങ്കളാഴ്ച എഡിസനെയും കൂട്ടാളി അരുണ്‍ തോമസിനെയും കസ്റ്റഡിയില്‍ ലഭിക്കുമെന്നും ഇവരെ ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നുമാണ് എന്‍സിബി കരുതുന്നത്. കഴിഞ്ഞ 10 വര്‍ഷത്തോളമായി എഡിസന്‍ ഡാര്‍ക്ക്‌വെബ്ബില്‍ സജീവമാണെന്നാണ് എന്‍സിബി കണ്ടെത്തിയിരിക്കുന്നത്. മെക്കാനിക്കല്‍ എന്‍ജിനീയര്‍ എന്ന നിലയില്‍ ബെംഗളൂരു, പുണെ തുടങ്ങിയ സ്ഥലങ്ങളിലും കുറച്ചു നാള്‍ യുഎസിലും എഡിസന്‍ ജോലി ചെയ്തിട്ടുണ്ട്. പ്രഫഷണലിസം കൊണ്ട് എഡിസന്റെ 'കെറ്റാമെലോണ്‍' കാര്‍ട്ടലിന് ലഹരി ഉപയോക്താക്കള്‍ക്കിടയിലും മൊത്തവില്‍പ്പനക്കാര്‍ക്കിടയിലും വിശ്വാസ്യതയേറി. യുകെയിലെ ലഹരി സിന്‍ഡിക്കറ്റില്‍നിന്ന് എത്തുന്ന എല്‍എസ്ഡിയും കെറ്റാമിനും പോസ്റ്റല്‍ വഴി സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് പോസ്റ്റല്‍ വഴി തന്നെ വിതരണം ചെയ്യുന്നതായിരുന്നു രീതി. ഇതില്‍ എഡിസനെ സഹായിച്ച സുഹൃത്താണ് അരുണ്‍ തോമസ് എന്നാണ് വിവരം.
കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പാഞ്ചാലിമേട് റിസോര്‍ട്ട് ഉടമകളായ ഡിയോളിനെയും ഭാര്യയെയും ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്നും എന്‍സിബി കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.ഡിയോളും എഡിസനുമായി അടുത്ത ബന്ധമാണുള്ളതെന്നാണ് വിവരം. വിദേശത്തുനിന്നു കൊറ്റാമിന്‍ എത്തിച്ച് ആസ്‌ത്രേലിയയിലേക്ക് ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു ഡിയോള്‍ ചെയ്തിരുന്നത്.
