ഇഡി വഞ്ചകനെപ്പോലെ പ്രവര്‍ത്തിക്കരുത്: സുപ്രിംകോടതി

Update: 2025-08-07 12:50 GMT

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് വഞ്ചകനെപ്പോലെ പ്രവര്‍ത്തിക്കരുതെന്ന് സുപ്രിംകോടതി നിര്‍ദേശിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള കേസുകളില്‍ ശിക്ഷാനിരക്ക് വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ ഇങ്ങനെ പറഞ്ഞത്. ഇഡി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ശിക്ഷാനിരക്ക് പത്തു ശതമാനത്തില്‍ താഴെയാണെന്നും വ്യക്തികളുടെ സ്വാതന്ത്ര്യത്തിന് പുറമേ ഇഡിയുടെ പ്രതിഛായ കൂടി കോടതിക്ക് സംരക്ഷിക്കണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍ പറഞ്ഞു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലെ ആരോപണ വിധേയര്‍ക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണോ, പരാതി ലഭിക്കുമ്പോള്‍ തന്നെ ആരോപണവിധേയനെ കുറ്റവാളിയായി കാണുന്നത് ഭരണഘടനാപരമാണോ തുടങ്ങിയ കാര്യങ്ങളാണ് ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിശോധിക്കുന്നത്.

കേസിലെ പരാതിയുടെ പകര്‍പ്പ് കുറ്റാരോപിതന് നല്‍കേണ്ട കാര്യമില്ലെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു. തുടര്‍ന്നാണ് ഇഡിക്കെതിരേ കോടതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്. '' ഇഡി നിയമപരമായി വേണം പ്രവര്‍ത്തിക്കാന്‍. നിങ്ങള്‍ 5000 പരാതികള്‍ രജിസ്റ്റര്‍ ചെയ്തു. പക്ഷേ, ശിക്ഷാനിരക്ക് പത്തുശതമാനത്തില്‍ താഴെയാണ്. അതിനാലാണ് അന്വേഷണം നവീകരിക്കാനും സാക്ഷികളുടെ ഗുണം കൂട്ടാനും പറയുന്നത്. ഞങ്ങള്‍ കുറ്റാരോപിതരായ പൗരന്‍മാരുടെ സ്വാതന്ത്ര്യത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഇഡിയുടെ പ്രതിഛായയിലും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. അഞ്ചും ആറും വര്‍ഷം ജയിലില്‍ കിടന്ന ശേഷം കുറ്റാരോപിതരെ വെറുതെവിട്ടാല്‍ ആരു സമാധാനം പറയും.''-കോടതി ചോദിച്ചു.