മക്കള്‍ക്ക് വേണ്ടിയാണ് ഔദ്യോഗിക വസതിയില്‍ തുടര്‍ന്നതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്
ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ നിന്നും വിരമിച്ചിട്ടും ഔദ്യോഗിക വസതിയില്‍ തുടരേണ്ടി വന്നത് മക്കള്‍ക്ക് വേണ്ടിയാണെന്ന് മുന്‍ ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. തന്റെ മക്കളായ പ്രിയങ്ക, മഹി എന്നിവര്‍ക്ക് സ്ഥിരം കെയര്‍ വേണമെന്നും ഔദ്യോഗിക വസതിയെ അവര്‍ക്ക് വേണ്ട രീതിയില്‍ മാറ്റിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പുതിയ വീട്ടിലെ പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞാല്‍ ഉടന്‍ അങ്ങോട്ട് മാറുമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ജഡ്ജി, നികുതിദായകരുടെ പണം കൊണ്ട് ജീവിക്കുന്നു എന്ന ആരോപണം വന്നതിനെ തുടര്‍ന്നാണ് ചന്ദ്രചൂഡ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയത്.
'പ്രിയങ്കയ്ക്കും മഹിക്കും മസിലുകളെ ബാധിക്കുന്ന അപൂര്‍വ ജനിതക വൈകല്യമായ നെമാലിന്‍ മയോപ്പതി ഉണ്ട്. നിലവില്‍ ലോകത്ത് എവിടെയും ഈ രോഗത്തിന് മരുന്നോ ചികിത്സയോ ഇല്ല. ഈ രോഗം ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കും. ശ്വസനം, ഭക്ഷണം കഴിക്കല്‍, സംസാരിക്കല്‍ എല്ലാം പ്രയാസമാണ്. ജീവിച്ചിരിക്കാനായി അവര്‍ക്ക് സ്ഥിരമായി വ്യായാമങ്ങള്‍ ചെയ്യണം. അവര്‍ക്ക് പറ്റുന്ന രീതിയില്‍ ഔദ്യോഗിക വസതിയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഏതെങ്കിലുമൊരു വീട്ടില്‍ അവര്‍ക്ക് ജീവിക്കാനാവില്ല. ദിവസത്തിലോ ആഴ്ച്ചയിലോ ഡല്‍ഹിയിലെ എയിംസില്‍ നിന്നും വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം അവരെ പരിശോധിക്കുന്നുണ്ട്. 2021 ഡിസംബര്‍ മുതല്‍ പ്രിയങ്കയ്ക്ക് ശ്വസിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ വേണം. മാസത്തില്‍ പലതവണയും ചിലപ്പോള്‍ ആഴ്ചയില്‍ രണ്ടുതവണയും ട്യൂബ് മാറ്റേണ്ടിവരും. അതിനാല്‍, വീട്ടില്‍ ഐസിയു സംവിധാനമുണ്ട്. അവള്‍ക്ക് അണുബാധയുണ്ടാവാന്‍ സാധ്യത കൂടുതലാണ്.''-ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
