ദുബൈ: പ്രമുഖ വ്യവസായി ബി ആര്‍ ഷെട്ടിക്കെതിരെ ദുബൈ കോടതി വിധി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ബി ആര്‍ ഷെട്ടി 168.7 ദശലക്ഷം ദിര്‍ഹം നല്‍കണമെന്ന് ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡിഐഎഫ്‌സി) കോടതി ഉത്തരവിട്ടു. 50 ദശലക്ഷം ഡോളര്‍ വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി ഒപ്പിട്ടതിനെക്കുറിച്ച് വ്യാജ സത്യവാങ്മൂലം നല്‍കിയ കേസിലാണ് വിധി. ഒക്ടോബര്‍ എട്ടിനാണ് ഷെട്ടിക്കെതിരെ വിധി വന്നത്.
2018 ഡിസംബറില്‍ ഷെട്ടി ഗ്യാരണ്ടിയില്‍ ഒപ്പിട്ടിരുന്നുവെന്ന് തെളിയിക്കുന്ന സാക്ഷികളും തെളിവുകളുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കടത്തിന് വ്യക്തിപരമായി അദ്ദേഹം ബാധ്യസ്ഥനാണെന്നും കണ്ടെത്തി. പലിശ ഉള്‍പ്പെടെ ഷെട്ടി അടക്കണമെന്നാണ് ഉത്തരവിലുള്ളത്. 2018 ഡിസംബറില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്‍എംസി ഹെല്‍ത്ത് കെയറിന് അനുവദിച്ച 50 ദശലക്ഷം ഡോളര്‍ വായ്പക്ക് ഷെട്ടി വ്യക്തിപരമായി ഗ്യാരണ്ടി നല്‍കിയിരുന്നോ എന്നതിനെചൊല്ലിയായിരുന്നു തര്‍ക്കം. ബാങ്ക് സിഇഒയെ കാണുകയോ രേഖകളിലൊന്നും ഒപ്പിടുകയോ ചെയ്തിരുന്നില്ലെന്നും തന്റെ ഒപ്പ് വ്യാജമാണെന്നും ഷെട്ടി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഒട്ടേറെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടു.
2018 ഡിസംബര്‍ 25ന് ഷെട്ടിയുടെ കമ്പനിയായ എന്‍എംസിയുടെ അബുദാബി ഓഫീസിലേക്ക് താന്‍ പോയതായി ബാങ്കിന്റെ അന്നത്തെ സിഇഒ അനന്ത ഷേണായി സാക്ഷ്യപ്പെടുത്തി. അവിടെ ഷെട്ടി തന്റെ സാന്നിധ്യത്തില്‍ ഗ്യാരണ്ടിയില്‍ ഒപ്പിട്ടതായും വ്യക്തമാക്കി. എന്‍എംസിയുടെ ഓഫീസുകളില്‍നിന്നെടുത്ത ഫോട്ടോകളും ഹാജരാക്കി. മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനോട് ഷെട്ടി സേവനത്തിനുള്ള നന്ദി പറയുന്നതായിരുന്നു ഫോട്ടോകള്‍.