പൂവാറില്‍ ലഹരി വിരുന്ന്: റിസോര്‍ട്ടിലെ ഹാര്‍ഡ് ഡിസ്‌ക് പോലിസ് പിടിച്ചെടുത്തു

ലഹരി വിരുന്ന് സംഘടിപ്പിച്ച നിര്‍വാണ ഗ്രൂപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. പാര്‍ട്ടിയില്‍ പങ്കെടുത്ത മോഡലിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്

Update: 2021-12-06 07:22 GMT

തിരുവനന്തപുരം: പൂവാറില്‍ ലഹരി വിരുന്ന് നടന്ന റിസോര്‍ട്ടിലെ ഹാര്‍ഡ് ഡിസ്‌ക് പോലിസ് പിടിച്ചെടുത്തു. ലഹരി വിരുന്ന് സംഘടിപ്പിച്ച നിര്‍വാണ ഗ്രൂപ്പിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. പാര്‍ട്ടിയില്‍ പങ്കെടുത്ത മോഡലിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറാനാണ് നീക്കം. തിരുവനന്തപുരം പൂവാറിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി പതിവായി നടക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബോട്ടുകളില്‍ ദ്വീപിലെ റിസോര്‍ട്ടിലേക്ക് ആളുകള്‍ സഥിരമായി പോകാറുണ്ട്. പിടിയിലായവരെ കൂടാതെ കൂടുതല്‍ പേര്‍ പിന്നിലുണ്ടെന്നാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന്‍ന്റെ നിഗമനം കസ്റ്റഡിയിലുള്ള പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ലോക്ഡൗണ്‍ കാലത്ത് പോലും ഇരുന്നൂറിലധികം പേരെ പങ്കെടുപ്പിച്ചുള്ള പാര്‍ട്ടി ഇവിടെ നടന്നിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദ്വീപിന് നടുവിലായത് കൊണ്ട് തന്നെ ഇവിടേക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ സാധിക്കില്ല. ഈ സാധ്യത പ്രയോജനപ്പെടുത്തിയായിരുന്നു സംഘത്തിന്റെ പ്രവര്‍ത്തനം. നിരവധി തവണ പോലിസില്‍ അറിയിച്ചിട്ടും നടപടി ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. മുഖ്യപ്രതി അക്ഷയ് മോഹന്‍ വാട്‌സ് ആപ്പിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ലഹരി വിരുന്നിലേക്ക് ആളെക്കെ എത്തിച്ചത്. പീറ്റര്‍ഷാന്‍, അതുല്‍ എന്നിവര്‍ ആളുകളെ റിസോര്‍ട്ടില്‍ എത്തിച്ചു. ഇവരടക്കം നാലുപേര്‍ ഇപ്പോള്‍ എക്‌സൈസിന്റെ കസ്റ്റഡിയിലാണുള്ളത്.

Tags:    

Similar News