പോപുലർ ഫ്രണ്ടിൻ്റെ പേരു പറഞ്ഞ് 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിനു ശ്രമം; പൊളിച്ച് കണ്ണൂർ സിറ്റി സൈബർ പോലിസ്
കണ്ണൂര്‍: റിട്ടയേര്‍ഡ് ബാങ്ക് മാനേജറെ 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്ത് പണം തട്ടാനുള്ള നീക്കം പൊളിച്ചു. തോട്ടട സ്വദേശിയായ റിട്ടയേര്‍ഡ് ബാങ്ക് മാനേജര്‍ പ്രമോദ് മഠത്തിലിനെയാണ് സൈബര്‍ ക്രിമിനലുകള്‍ വഞ്ചിക്കാന്‍ ശ്രമിച്ചത്. ജനുവരി 11നാണ് തട്ടിപ്പിന് തുടക്കമിട്ട ഫോണ്‍ കോള്‍ പ്രമോദ് മഠത്തിലിന് ലഭിക്കുന്നത്. മുംബൈയിലെ കാനറ ബാങ്കില്‍ പ്രമോദിന്റെ പേരില്‍ ഒരു അക്കൗണ്ടും സിം കാര്‍ഡും എടുത്തിട്ടുണ്ടെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകനെ എന്‍ഐഎ അറസ്റ്റ് ചെയ്തപ്പോള്‍ പിടിച്ചെടുത്ത രേഖകളില്‍ പ്രമോദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡും ഉള്‍പ്പെട്ടിട്ടുണ്ടെന്നുമായിരുന്നു തട്ടിപ്പുകാര്‍ പറഞ്ഞത്. ഇതിന്റെ തെളിവായി എഫ്‌ഐആര്‍ കോപ്പി, ആധാര്‍ വിവരങ്ങള്‍, സിം കാര്‍ഡ് വിവരങ്ങള്‍ എന്നിവയും അയച്ചു നല്‍കി ഭീഷണിപ്പെടുത്തി. എന്നാല്‍, പ്രമോദും ഭാര്യയും ഉടന്‍ തന്നെ പോലിസില്‍ വിവരം നല്‍കി. തുടര്‍ന്ന് ജനുവരി 12ന് രാവിലെ 11:30ന് തട്ടിപ്പുകാര്‍ വീഡിയോ കോളില്‍ എത്തി. സൈബര്‍ പോലിസ് സംഘം അപ്പോള്‍ പ്രമോദിന്റെ വീട്ടിലുണ്ടായിരുന്നു.
തുടര്‍ന്ന് പോലിസിന്റെ നിര്‍ദ്ദേശപ്രകാരം പ്രമോദ് സംശയമില്ലാത്ത രീതിയില്‍ തട്ടിപ്പുകാരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പോലീസ് യൂണിഫോം ധരിച്ച മലയാളിയായ വ്യാജ ഉദ്യോഗസ്ഥന്‍ സ്‌ക്രീനിലെത്തി. പത്ത് മിനിറ്റോളം ഇയാള്‍ പ്രമോദുമായി സംസാരിച്ചു. സ്ഥാപനങ്ങളുടെ പേരില്‍ സിം കാര്‍ഡ് എടുക്കുമ്പോള്‍ ബയോമെട്രിക് ആവശ്യമില്ലെന്നും ആധാര്‍ മാത്രം മതിയെന്നും പറഞ്ഞാണ് ഇവര്‍ വ്യാജ സിം കാര്‍ഡ് കഥ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചത്. സംഭാഷണത്തിനിടെ തട്ടിപ്പുകാര്‍ക്ക് യാതൊരു സംശയവും നല്‍കാതെ, കൃത്യസമയത്ത് സൈബര്‍ പോലിസ് ഉദ്യോഗസ്ഥര്‍ കോള്‍ ഏറ്റെടുക്കുകയും തട്ടിപ്പ് സംഘത്തിന്റെ നീക്കം പരാജയപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് സൈബര്‍ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. സൈബര്‍ പോലിസ് സ്റ്റേഷന്‍ എസ്‌ഐ മിഥുന്‍ എസ് വിയുടെ നേതൃത്വത്തില്‍ എസ്‌ഐമാരായ വി പ്രകാശന്‍, എം ഷമിത്ത്, സിപിഒമാരായ പി കെ ദിജിന്‍, സുജിത്ത് എന്നിവരടങ്ങുന്ന പോലിസ് സംഘമാണ് അന്വേഷണത്തിലുള്ളത്.
