ഫലസ്തീന് അഞ്ച് ലക്ഷം രൂപ നല്‍കി കീര്‍ത്തി കിസാന്‍ യൂണിയന്‍

മധ്യകാലത്തും വിഭജനകാലത്തും 1984ലും വംശഹത്യക്കിരയായ സിഖുകാര്‍ക്ക് ഫലസ്തീനികളുടെ കാര്യത്തില്‍ മൗനം പാലിക്കാന്‍ കഴിയില്ല.

Update: 2024-11-16 14:23 GMT

പട്യാല: ഫലസ്തീന്‍ ജനതക്ക് അഞ്ച് ലക്ഷം രൂപ സംഭാവന ചെയ്ത് പഞ്ചാബിലെ കീര്‍ത്തി കിസാന്‍ യൂണിയന്‍. ഇന്ത്യയിലെ ഫലസ്തീന്‍ പ്രതിനിധിയായ ഡോ. ആബിദ് അബു ജാസറിനെ സന്ദര്‍ശിച്ചാണ് സംഘടനാ നേതാവ് രമീന്ദര്‍ സിങ് പട്യാലയുടെ നേതൃത്വത്തിലുള്ള സംഘം സഹായം നല്‍കിയത്. ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്കിരയാവുന്നവര്‍ക്ക് വേണ്ടിയാണ് സഹായം നല്‍കുന്നതെന്ന് രമീന്ദര്‍ സിങ് പട്യാല പറഞ്ഞു.

മധ്യകാലത്തും വിഭജനകാലത്തും 1984ലും വംശഹത്യക്കിരയായ സിഖുകാര്‍ക്ക് ഫലസ്തീനികളുടെ കാര്യത്തില്‍ മൗനം പാലിക്കാന്‍ കഴിയില്ല. രാജ്യത്തെ സിഖ് ഗുരുദ്വാരകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി ഇക്കാര്യത്തില്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ഫലസ്തീന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭ ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ഞങ്ങളുടെ നിലപാടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.



കീര്‍ത്തി കിസാന്‍ യൂനിയന്‍ പ്രസിഡന്റ് നിര്‍ഭയ് സിങ്, ജനറല്‍ സെക്രട്ടറി രജീന്ദര്‍ സിങ് ദീപ് സിങ് വാല, വൈസ് പ്രസിഡന്റ് ജതീന്ദര്‍ സിങ് ഛിന്ന, ഖജാഞ്ചി ജസ് വീന്ദര്‍ സിങ് തുടങ്ങിയവരാണ് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.

Tags: