ഭര്‍ത്താവിന് ശാരീരികബന്ധം നിഷേധിക്കുന്നത് ക്രൂരത: ബോംബെ ഹൈക്കോടതി

Update: 2025-07-19 05:48 GMT

മുംബൈ: ഭര്‍ത്താവിന് ശാരീരിക ബന്ധം നിഷേധിക്കുന്നത് ഭാര്യയുടെ ഭാഗത്തുനിന്നുള്ള ക്രൂരതയാണെന്ന് ബോംബെ ഹൈക്കോടതി. ഭര്‍ത്താവിനെ സുഹൃത്തുക്കളുടെ മുന്നില്‍ വച്ച് ചെറുതാക്കി കാണിക്കുന്നതും പരസ്ത്രീ ബന്ധം ആരോപിക്കുന്നതും ഹിന്ദു വിവാഹനിയമപ്രകാരം വിവാഹമോചനത്തിന് കാരണമാക്കാമെന്നും കോടതി വ്യക്തമാക്കി. ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ച പൂനെ കുടുംബകോടതി വിധിയെ ചോദ്യം ചെയ്ത് ഭാര്യ നല്‍കിയ അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്. 2023 ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്. 2024 ഡിസംബറില്‍ വേര്‍പിരിഞ്ഞു ജീവിക്കാന്‍ തുടങ്ങി. 2024 ജൂലൈയില്‍ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ വിവിധ വകുപ്പുകള്‍ പ്രകാരം ഭാര്യ കേസ് കൊടുത്തു. അതിനിടയില്‍ ഭര്‍ത്താവ് വിവാഹമോചന ഹരജി ഫയല്‍ ചെയ്തു. ഭാര്യ എതിര്‍ത്തെങ്കിലും കുടുബ കോടതി വിവാഹമോചനം അനുവദിച്ചു. ശാരീരിക ബന്ധം പുലര്‍ത്താന്‍ പോലും ഭാര്യ സമ്മതിച്ചില്ലെന്ന ഭര്‍ത്താവിന്റെ വാദം അംഗീകരിച്ചായിരുന്നു ഉത്തരവ്. വിധി ഇപ്പോള്‍ ഹൈക്കോടതിയും ശരിവച്ചു.