പിതാവിനെ തോക്കിന്‍മുനയില്‍ നിര്‍ത്തി 10 ലക്ഷം രൂപ കവര്‍ന്നു; വെടിയുതിര്‍ത്ത ശേഷം കടന്നുകളഞ്ഞ യുവാവും കൂട്ടാളികളും അറസ്റ്റില്‍

Update: 2026-04-02 04:42 GMT

ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ പിതാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വന്തം വീട്ടില്‍ നിന്നും 10 ലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. തവ്‌ലീന്‍ എന്ന പ്രതി രണ്ട് കൂട്ടാളികളുമായി ചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയത്. മൂവരും വീട്ടില്‍ കയറി പിതാവിന് നേരെ തോക്ക് ചൂണ്ടി കവര്‍ച്ച നടത്തുകയും പിന്നീട് രക്ഷപ്പെടുകയുമായിരുന്നു.

സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ ഈസ്റ്റ് ജില്ലാ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. തവ്‌ലീന്റെ പിതാവിന്റെ ഫാക്ടറിയില്‍ ജോലി ചെയ്തിരുന്ന രണ്ട് കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. കൊള്ളയടിച്ച 10 ലക്ഷം രൂപയും കണ്ടെടുത്തതായി പോലിസ് പറഞ്ഞു.

പിസിആര്‍ കോളിലൂടെയാണ് പോലിസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചതായും ഈസ്റ്റ് ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ഡിസിപി) രാജീവ് കുമാര്‍ പറഞ്ഞു. പ്രതികള്‍ സഞ്ചരിച്ച വഴികളിലെ സിസി ടിവി ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായകമായത്. ആനന്ദ് വിഹാറിന് സമീപം പ്രതികളില്‍ ഒരാള്‍ മുഖംമൂടി ഊരിമാറ്റിയതാണ് വിഴിത്തിരിവായത്. ഇയാള്‍ തന്റെ മകനാണെന്ന് പിതാവ് തിരിച്ചറിഞ്ഞു. തവ്‌ലീനെ ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേരെ ലഖ്നൗവിലെ ഒരു ടോള്‍ പ്ലാസയ്ക്ക് സമീപം വെച്ച് പിടികൂടി. ഇരുവരും ബിഹാര്‍ സ്വദേശികളാണ്.