പുഴയില്‍ ചാടിയ യുവാവിനായി തിരച്ചില്‍; മറ്റൊരു യുവാവിന്റെ മൃതദേഹം കണ്ടെത്തി

Update: 2025-07-01 12:37 GMT

കണ്ണൂര്‍: യുവതിക്കൊപ്പം വളപട്ടണം പുഴയില്‍ ചാടിയ യുവാവിനായി തിരച്ചില്‍ നടത്തുന്നതിനിടെ മറ്റൊരാളുടെ മൃതദേഹം കണ്ടെത്തി. അഴീക്കോട് കപ്പക്കടവിലെ ചേലോറകണ്ടിക്കല്‍ വീട്ടില്‍ ഹരീഷിന്റെ (42) മൃതദേഹമാണ് കിട്ടിയത്. ഇന്ന് രാവിലെയാണ് സംഭവം.വളപട്ടണം പാലത്തില്‍ നിന്ന് പുഴയില്‍ ചാടിയ കാസര്‍കോട് ബേക്കല്‍ സ്വദേശിയായ മുപ്പത്തിയഞ്ചുകാരിയെ തിങ്കളാഴ്ച പുലര്‍ച്ചെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു. നീന്തല്‍ വശമുള്ള യുവതി കരകയറാനുള്ള ശ്രമത്തിനിടെ ഒന്നര കിലോമീറ്റര്‍ അകലെ കപ്പക്കടവ് ഭാഗത്ത് പുഴയോരത്ത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തന്നോടൊപ്പം സുഹൃത്ത് ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശി രാജുവും ചാടിയെന്നു യുവതി പറഞ്ഞതനുസരിച്ച് ഇന്നലെ അഗ്‌നിരക്ഷാ സേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചയോടെ പോലിസ് കോടതിയില്‍ ഹാജരാക്കിയ യുവതി ബന്ധുക്കള്‍ക്കൊപ്പം പോയി.

രാജുവിനായി ഇന്നും തിരച്ചില്‍ നടത്തുമ്പോഴാണ് ഹരീഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസം മുന്‍പാണ് ഹരീഷ് ചെരിപ്പും വസ്ത്രങ്ങളും അഴിച്ചുവച്ച് സുല്‍ക്ക ഷിപ്പ് യാര്‍ഡിന് സമീപം പുഴയില്‍ ചാടിയത്. ഇയാള്‍ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.