വടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍

Update: 2024-12-23 16:30 GMT

കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചതെന്ന് പോലിസ് അറിയിച്ചു. ഒരാള്‍ കാരവന്റെ പടിയിലും മറ്റൊരാള്‍ ഉള്ളിലുമാണ് മരിച്ചുകിടന്നിരുന്നത്. മലപ്പുറം പൊന്നാനിയിലെ കാരവന്‍ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജെന്നും ജീവനക്കാരനാണ് ജോയലെന്നും വടകര പോലിസ് അറിയിച്ചു.ഇന്നലെ രാവിലെ മുതല്‍ റോഡില്‍ കാരവന്‍ വെറുതെകിടക്കുന്നതു കണ്ട നാട്ടുകാരാണ് വിവരം പോലിസില്‍ അറിയിച്ചത്.


തലശേരിയില്‍ അതിഥികളെ ഇറക്കിയ ശേഷം പൊന്നാനിയിലേക്ക് പോവേണ്ടിയിരുന്ന വണ്ടിയായിരുന്നു ഇതെന്ന് കമ്പനി അറിയിച്ചു. ഞായറാഴ്ച്ച റോഡരികില്‍ വാഹനം നിര്‍ത്തിയ ശേഷമാണ് മരണം സംഭവിച്ചതെന്നും എസിയില്‍ നിന്നുള്ള വാതകചോര്‍ച്ചയാകാം മരണ കാരണമെന്നുമാണ് സൂചന.