പോലിസ് സുരക്ഷയില്‍ കുതിരപ്പുറത്ത് വിവാഹഘോഷയാത്ര നടത്തി ദലിത് വരന്‍

Update: 2025-02-18 01:11 GMT

ജയ്പൂര്‍: കനത്ത പോലിസ് കാവലില്‍ കുതിരപ്പുറത്ത് വിവാഹഘോഷയാത്ര നടത്തി ദലിത് വരന്‍. രാജസ്താനിലെ ഗോവിന്ദ്ദാസ്പൂര്‍ ഗ്രാമത്തിലെ രാകേഷ് എന്ന യുവാവാണ് സവര്‍ണരുടെ ഭീഷണികളെ മറികടന്ന് വിവാഹിതനായത്. പോലിസിന് കീഴിലെ ക്യുക്ക് റിയാക്ഷന്‍ ടീമിലെ 60 ഉദ്യോഗസ്ഥരും ലോക്കല്‍ പോലിസും രാകേഷിനും സംഘത്തിനും സംരക്ഷണമൊരുക്കി. കുടുംബത്തിന് പിന്തുണയുമായി ഭീം ആര്‍മി ജില്ലാ പ്രസിഡന്റ് വികാസ് ആല്‍ഹയും സെക്രട്ടറി രവി മരോദിയയും ചടങ്ങിന് എത്തിയിരുന്നു.

ബി ആര്‍ അംബേദ്ക്കറുടെ ചിത്രങ്ങളും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. വിവാഹചടങ്ങില്‍ കുതിരപ്പുറത്ത് കയറരുതെന്ന് എന്ന് ആവശ്യപ്പെട്ട് ഭീഷണിക്കത്തുകള്‍ ലഭിച്ചിരുന്നതായി രാകേഷിന്റെ കുടുംബം പരാതി നല്‍കിയതായി മേഹാര പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഒ ആയ ഭജന്‍ റാം പറഞ്ഞു. പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ നിരവധി പേരെ കരുതല്‍ തടങ്കലില്‍ വച്ചിരുന്നുവെന്നും ആവശ്യത്തിന് പോലിസുകാരെ വിട്ടുനല്‍കിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.