ദക്ഷിണ കന്നഡയിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ കൊലപാതകങ്ങള്‍ അന്വേഷിക്കണം: ദലിത് സംഘടന

Update: 2025-06-13 02:59 GMT
ദക്ഷിണ കന്നഡയിലെ കഴിഞ്ഞ പത്തുവര്‍ഷത്തെ കൊലപാതകങ്ങള്‍ അന്വേഷിക്കണം: ദലിത് സംഘടന

മംഗളൂരു: ദക്ഷിണകന്നഡ ജില്ലയില്‍ കഴിഞ്ഞ പത്ത് വര്‍ഷം നടന്ന വര്‍ഗീയ കൊലപാതകങ്ങളില്‍ ഉന്നതതല അന്വേഷണം ആവശ്യമാണെന്ന് കര്‍ണാടക ദലിത് സംഘര്‍ഷ സമിതി. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് കര്‍ണാടക ദലിത് സംഘര്‍ഷ സമിതി(സ്വാഭിമാനി പ്രഫ. ബി കൃഷ്ണപ്പ വിഭാഗം) നേതാവ് സദാശിവ പാദുബിദ്രി ആവശ്യപ്പെട്ടു.

ചില കൊലപാതകങ്ങള്‍ക്ക് കാരണം വര്‍ഗീയതയും പ്രതികാരവുമാണെന്ന് പറയുമ്പോഴും പ്രവീണ്‍ നെട്ടാരുവിന്റെയും സുഹാസ് ഷെട്ടിയുടെയും കൊലപാതകത്തിലെ അന്വേഷണം മാത്രമാണ് എന്‍ഐഎക്ക് കൈമാറിയത്. ഗുണ്ടാ നേതാവായിരുന്ന സുഹാസ് ഷെട്ടി സൂറത്ത്കല്ലിലെ ഫാസിലിനെ കൊന്ന കേസില്‍ മാത്രമല്ല പ്രതി. കീര്‍ത്തി എന്ന ദലിത് യുവാവിനെ കൊന്ന കേസിലും സുഹാസ് ഷെട്ടി പ്രതിയാണ്. അപ്പോള്‍ അയാളെ ഹിന്ദു നേതാവെന്ന് വിളിക്കാമോ ?. ഒരു സമുദായത്തെ പ്രീണിപ്പിക്കാനായി മറ്റൊരു സമുദായത്തെ പൂര്‍ണമായും അവഗണിക്കാനാവുമോയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സുഹാസ് ഷെട്ടി കൊന്ന കീര്‍ത്തിയുടെ പിതാവ് സഞ്ജീവ, സമിതി നേതാക്കളായ സരോഞ്ചിനി ബണ്ട്വാള്‍, രഘു കെ എക്കരു, ഡി കൃഷ്ണാനന്ദ പങ്കെടുത്തു.

Similar News