മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടിക്കെതിരായ വംശീയ ആക്രമണത്തെ ചെറുക്കുക; സംയുക്ത പ്രസ്താവനയുമായി സാംസ്‌കാരിക പ്രവര്‍ത്തകര്‍
കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടിക്കെതിരായ സിപിഎം പ്രതിനിധിയുടെ വംശീയ ആക്രമണത്തില്‍ പ്രതിഷേധവുമായി സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തക സ്മൃതി പരുത്തിക്കാട് നയിച്ച റിപോര്‍ട്ടര്‍ ടിവി ചര്‍ച്ചയില്‍ മറ്റു പാനലിസ്റ്റുകള്‍ക്കൊപ്പം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടിയും പങ്കെടുത്തിരുന്നു. ഡോ. ഗോപനാണ് സിപിഎം പ്രതിനിധിയായി പാനലിലുണ്ടായിരുന്നത്. ഒരു കോണ്‍ഗ്രസ് പ്രതിനിധിയും ഒരു വിഎച്ച്പി പ്രതിനിധിയുമായിരുന്നു ഇതര പാനലിസ്റ്റുകള്‍.
ചര്‍ച്ചയ്ക്കിടയില്‍ ഡോ. ഗോപന്‍ പാനലില്‍ അഞ്ചുപേരില്‍ ഒരാള്‍ ഇസ്‌ലാം തീവ്രവാദിയാണ് എന്നു പറഞ്ഞു. എന്‍ പി ചെക്കുട്ടിയുടെ പേര് എടുത്തു പറഞ്ഞില്ലെങ്കിലും സാഹചര്യം കൊണ്ട് ഉദ്ദേശിച്ചത് അദ്ദേഹത്തെയാണെന്നത് വ്യക്തമായിരുന്നു. ഇത് സ്മൃതി പരുത്തിക്കാട് ചോദ്യം ചെയ്തു. സ്വാഭാവികമായും ചര്‍ച്ച വാക്കുതര്‍ക്കത്തിലേക്ക് നീങ്ങി. താനൊരു തിയ്യന്റെയും തിയ്യത്തിയുടെയുടെയും മകനാണെന്നും പാകിസ്താനിലേക്ക് അയക്കരുതെന്നുമായിരുന്നു എന്‍ പി ചെക്കുട്ടിയുടെ മറുപടി.
ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കിടയില്‍ ഇസ്‌ലാമോഫോബിക് വംശീയത എത്രമാത്രം ആഴത്തില്‍ വേരോടിക്കഴിഞ്ഞിട്ടുണ്ട് എന്നതിന്റെ തെളിവാണ് ഡോ. ഗോപന്റെ പ്രതികരണം. ഈ രീതിയില്‍ എന്‍ പി ചെക്കുട്ടി മുന്‍കാലങ്ങളിലും ഇടതുപക്ഷ പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം മാനേജ് മെന്റ് പത്രമായ തേജസില്‍ എഡിറ്ററായി ജോലി ചെയ്തുവെന്നതാണ് അദ്ദേഹത്തെ ആക്രമിക്കുന്നതിന് വംശീയവാദികള്‍ കാരണമായി പറഞ്ഞിരുന്നത്. വംശീയത മുസ്ലിംകളെ മാത്രമല്ല മുസ്‌ലിംകളോട് ചേര്‍ന്നുനില്‍ക്കുന്നവരെയും ഇരകളാക്കുന്നുവെന്ന് ഈ സംഭവം തെളിയിക്കുന്നു. തീവ്രവാദി, ഭീകരവാദി, പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റ് തുടങ്ങിയ പദങ്ങള്‍ ഇസ്ലാമോഫോബിക് വിദ്വേഷ പ്രചാരകരുടെ കൈയിലെ സ്ഥിരം ആയുധങ്ങളാണ്.
എന്‍ പി ചെക്കുട്ടി കേരളത്തിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. തേജസിനു പുറമെ ദേശാഭിമാനി, കൈരളി ടി വി, ഇന്ത്യന്‍ എക്സ്പ്രസ്, മാധ്യമം തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം അറിയപ്പെടുന്ന ചരിത്രകാരനാണ്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. നിലവില്‍ സീനിയര്‍ ജേണലിസ്റ്റ് ഫോറം ദേശീയ നേതാവുമാണ്. വിദ്യാര്‍ത്ഥി കാലത്ത് എസ്എഫ്‌ഐ നേതാവാണെന്നതിനു പുറമെ കോഴിക്കോട് സര്‍വകലാശാല യൂണിയന്റെ നേതൃപദവിയും അലങ്കരിച്ചിരുന്നു. ഇത്തരമൊരാള്‍ക്കെതിരെ നടന്ന ഇസ്ലാമോഫോബിക് വംശീയ ആക്രമണത്തെ ഞങ്ങള്‍ അപലപിക്കുന്നു. കീഴാള വിരുദ്ധമായ ഇത്തരം പ്രവണതകളെ ചെറുത്തു തോല്‍പ്പിക്കേണ്ടത് പ്രധാനമാണെന്നും ഞങ്ങള്‍ കരുതുന്നു. പൊതുപ്രസ്താവനയില്‍ പറഞ്ഞു.
പ്രസ്താവനയില്‍ ഒപ്പുവച്ചവര്‍: കെ ജി എസ്, കല്‍പ്പറ്റ നാരായണന്‍, സണ്ണി എം കപിക്കാട്, ഡോ ജെ ദേവിക, ഉമേഷ് ബാബു കെ സി, ആര്‍ രാജഗോപാല്‍ (സീനിയര്‍ ജേണലിസ്റ്റ്), കെ രാജഗോപാല്‍ (സീനിയര്‍ ജേണലിസ്റ്റ്), സന്തോഷ് കുമാര്‍ (സീനിയര്‍ ജേണലിസ്റ്റ്), ജമാല്‍കൊച്ചങ്ങാടി (സീനയര്‍ ജേണലിസ്റ്റ്), സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട് (സീനിയര്‍ ജേണലിസ്റ്റ്), കുന്നത്തൂര്‍ രാധാകൃഷ്ണന്‍ (സീനിയര്‍ ജേണലിസ്റ്റ്), ഗൗരീദാസന്‍നായര്‍ (സീനിയര്‍ ജേണലിസ്റ്റ്), പി അഹമ്മദ് ശരീഫ് (സീനിയര്‍ ജേണലിസ്റ്റ്), പി എ എം ഹാരിസ്, ദാമോദര്‍ പ്രസാദ്, പി ഐ നൗഷാദ്, കെ മുരളി, സി ആര്‍ നീലകണ്ഠന്‍,
ഡോ. ആസാദ്, ഡോ വി എസ് അനില്‍കുമാര്‍, കെ പി നൗഷാദലി, അഡ്വ. ജലജ മാധവന്‍, ഡോ. എം എം ഖാന്‍, ജോഷി ജോസഫ് (സിനിമാ പ്രവര്‍ത്തകന്‍), ഡോ. കെ എന്‍ അജോയ് കുമാര്‍, കെ എസ് ഹരിഹരന്‍, കെ പി പ്രകാശന്‍, കെ എച്ച് നാസര്‍, സിദ്ദിഖ് കാപ്പന്‍, സുദേഷ് എം രഘു, എം പി ബാലറാം, അഷ്റഫ് തങ്ങള്‍, എം പി പ്രശാന്ത് (സംവിധായകന്‍), ഫെലിക്സ് ജെ പുല്ലൂഡന്‍, സി എം ശരീഫ്, നൗഷാദ് സി എ, ഐ ഗോപിനാഥ്, വി കെ സുരേഷ്, പ്രഭാകരന്‍ വരപ്രത്ത്, ആറ്റക്കോയ തങ്ങള്‍, പി ടി കുഞ്ഞാലി, സമദ് കുന്നക്കാവ്, റെനി ഐലിന്‍, അബ്ദുല്‍ ജബ്ബാര്‍, വി എ ഫായിസ, ബി പ്രതീഷ്, എന്‍ എം സിദ്ദിഖ്, കണ്ണന്‍ കാര്‍ത്തികേയന്‍, ഷഹീര്‍ മുഹമ്മദ് ആര്‍, മുഹമ്മദ് സബാഹ്, അഖില്‍ എസ് കുമാര്‍, അശ്ഖര്‍ മാളിയേക്കല്‍, റഷാദ് ടി പി, മുഹമ്മദ് ശമീം, തശ്കീര്‍ അഹ്‌മദ്, കെ എന്‍ നവാസ് അലി, കെ എം കബീര്‍, എ കെ സഫീര്‍, ഫൈസല്‍ പാളോലി, ഹാമിദ് ടി പി, വി എ മുഹമ്മദ് അഷ്റഫ്, വേണുഗോപാല്‍ കുനിയില്‍, ഡോ. സീന പനോളി, റെയ്ഹാനത്ത് സിദ്ദിഖ്, ഫൗസിയ ആരിഫ്, അരുണ്‍ ജി എം, സാമിദാസ്, ഖാദര്‍ പാലാഴി, ആഷിക് സി കെ, അഡ്വ. കെ എ നിസാര്‍, അബ്ദുല്ല ബാസില്‍ സി പി, മുഹ്‌മ്മദ് മുസ്തഫ കെ പി, ഷെബിന്‍ മുഹമ്മദ്, ഹനീന്‍ ഫൈസല്‍, വസീം ആര്‍ എസ്, ഷെരീഫ് പൊന്നാനി, ആഷിഫ് അസീസ്, നസീബ് പത്തനാപുരം, ബാബുരാജ് ഭഗവതി, അംബിക പി.

