വഖ്ഫ് സ്വത്തുക്കള്‍: തദ്സ്ഥിതി തുടരണമെന്ന സുപ്രിം കോടതി ഉത്തരവ് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്: സി പി എ ലത്തീഫ്

Update: 2025-04-17 12:14 GMT

തിരുവനന്തപുരം: വഖ്ഫ് സ്വത്തുക്കളുടെ തല്‍സ്ഥിതി തുടരണമെന്ന സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. സുപ്രിം കോടതിയുടെ നിരീക്ഷണങ്ങള്‍ സ്വാഗതാര്‍ഹമാണ്.

വഖ്ഫ് സ്വത്തുക്കള്‍ തട്ടിയെടുക്കുന്നതിന് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി നിയമത്തിനെതിരായ ഹരജികളില്‍ പൗര സമൂഹത്തിന്റെ ആശങ്കകള്‍ അതിന്റെ യഥാര്‍ഥ സ്പിരിറ്റില്‍ ഉള്‍ക്കൊണ്ട പരമോന്നത കോടതി നടപടികള്‍ പ്രതീക്ഷ നല്‍കുന്നതാണ്. നിലവിലെ വഖ്ഫ് ഭൂമികള്‍ വഖ്ഫ് അല്ലാതാക്കി മാറ്റരുതെന്നും ഇതിനകം രജിസ്റ്റര്‍ ചെയ്തതോ വിജ്ഞാപനം വഴി വഖ്ഫായ ഭൂമിയോ അതേപടി നിലനിര്‍ത്തണമെന്ന കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. കേന്ദ്രസംസ്ഥാന വഖ്ഫ് ബോര്‍ഡുകളില്‍ നിയമനം നടത്താന്‍ പാടില്ലെന്നും കോടതി നിര്‍ദേശിച്ചിരിക്കുകയാണ്. അങ്ങേയറ്റം വംശീയ താല്‍പ്പര്യത്തോടെയുള്ള ആര്‍എസ്എസ് അജണ്ട നടപ്പിലാക്കാനാണ് വഖ്ഫ് ഭേദഗതി നിയമം പടച്ചുണ്ടാക്കിയത്. ഇതിനെതിരായി ജനാധിപത്യ പോരാട്ടങ്ങളും പ്രതിഷേധങ്ങളും രാജ്യത്ത് ശക്തിപ്പെട്ടു വരികയാണ്. ആര്‍എസ്എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാരിന്റെ ഗൂഢ അജണ്ടകള്‍ പൗരസമൂഹം കൂടുതല്‍ തിരിച്ചറിഞ്ഞിരിക്കുന്നു എന്നതാണ് ഇത്തരം പ്രതിഷേധങ്ങള്‍ നല്‍കുന്ന പാഠം. ഈ ഫാഷിസ്റ്റ് നിയമം പാസ്സാക്കിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ എസ്ഡിപിഐ ദേശീയ നേതൃത്വം സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ജനാധിപത്യ പോരാട്ടങ്ങളും നിയമവ്യവഹാരങ്ങളും ശക്തിപ്പെടുത്താന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.