സി പി രാധാകൃഷ്ണന്‍ ഉപരാഷ്ട്രപതി; ലഭിച്ചത് 452 വോട്ട്, പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് 300 വോട്ട്

Update: 2025-09-09 14:46 GMT

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാം ഉപരാഷ്ട്രപതിയായി ബിജെപി-ആര്‍എസ്എസ് നേതാവായ സി പി രാധാകൃഷ്ണന്‍ തിരഞ്ഞെടുക്കപ്പെട്ടു. ലോക്‌സഭയിലേയും രാജ്യസഭയിലേയും 767 അംഗങ്ങള്‍ വോട്ട് ചെയ്ത തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്‍ 452 വോട്ട് നേടി. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിക്കു 300 വോട്ട് ലഭിച്ചു.

ദുരൂഹസാഹചര്യത്തില്‍ ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിനെ തുടര്‍ന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള സി പി രാധാകൃഷ്ണന്‍ ആര്‍എസ്എസ്, ജനസംഘം എന്നിവയിലൂടെയാണ് രാഷ്ട്രീയത്തില്‍ എത്തിയത്. ബിജെപി തമിഴ്‌നാട് ഘടകം മുന്‍ പ്രസിഡന്റാണ്. കോയമ്പത്തൂരില്‍ മുസ്‌ലിംകള്‍ക്കെതിരേ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ രണ്ടു തവണ ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2020 മുതല്‍ രണ്ടു വര്‍ഷം കേരളത്തിലെ ബിജെപിയുടെ ചുമതലയുണ്ടായിരുന്നു. കയര്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനാണ്. ജാര്‍ഖണ്ഡ് ഗവര്‍ണര്‍ സ്ഥാനത്തു നിന്നാണ് സി പി രാധാകൃഷ്ണന്‍ മഹാരാഷ്ട്ര ഗവര്‍ണറായത്. തെലങ്കാനയുടെ അധികച്ചുമതലയും വഹിച്ചിരുന്നു.