
കൊല്ലം: അറബിക്കടലില്‍ മുങ്ങിപ്പോയ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്‌നറുകള്‍ തീരത്ത് അടിയുന്നത് തുടരുന്നു. രാവിലെ നാലുമണിയോടെയാണ് ആദ്യ കണ്ടെയ്‌നര്‍ ആലപ്പാട് തീരത്തടിഞ്ഞത്. പിന്നീട് മൂന്നെണ്ണം കൊല്ലം നീണ്ടകര തീരത്തടിഞ്ഞു. അഞ്ചുമണിയോടെ പരിമണം ഭാഗത്താണ് മൂന്നെണ്ണം എത്തിയത്. മുങ്ങിയ കപ്പലില്‍നിന്നുള്ള കണ്ടെയ്‌നറുകള്‍ കരതൊട്ടാല്‍ കസ്റ്റംസ് കസ്റ്റഡിയിലെടുക്കും. കസ്റ്റംസ് നിയമമനുസരിച്ച് ഈ കണ്ടെയ്‌നറുകള്‍ ഒഴുകി തീരം തൊട്ടാല്‍ കസ്റ്റംസിനാണ് പിന്നെ പൂര്‍ണ ഉത്തരവാദിത്വം.
തീരുവ അടയ്ക്കാതെ കൊണ്ടുവന്നിട്ടുള്ള ചരക്കുകളാണ് കപ്പലിലുള്ളത്. ഇതില്‍നിന്ന് ചരക്കുകള്‍ മാറ്റുന്നത് നിയമവിരുദ്ധമാണ്. കണ്ടെയ്‌നറുകള്‍ കണ്ടെത്താനും നിരീക്ഷിക്കാനും പ്രത്യേക യൂണിറ്റുകളെ കേരള തീരത്ത് വിന്യസിച്ചിട്ടുണ്ട്. കരതൊടുന്നതനുസരിച്ച് സംഘമെത്തി കണ്ടെയ്‌നറുകള്‍ പരിശോധിക്കുകയും അപകടകരമല്ലാത്ത വസ്തുക്കളുള്ളത് കൊച്ചി തുറമുഖത്തേക്ക് എത്തിക്കും.
ഇതിനുശേഷം കാര്‍ഗോയുടെ കസ്റ്റംസ് ഏജന്റിനെ വിളിപ്പിക്കുകയും എന്തൊക്കെയുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് പരിശോധിക്കും. ബില്ലില്‍ രേഖപ്പെടുത്താത്ത വസ്തുക്കള്‍ ഉണ്ടോയെന്നാണ് പ്രധാന പരിശോധന. ഇതിനെല്ലാം കപ്പല്‍ ഉടമകള്‍ നികുതിയടയ്‌ക്കേണ്ടി വരും. അപകടകരമായ വസ്തുക്കളടങ്ങിയ കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ചായിരിക്കും.