കോണ്‍ഗ്രസ്-ബിജെപി സംഘര്‍ഷം; കോണ്‍ഗ്രസ് നേതാവിന്റെ കാറ് തകര്‍ത്ത് ബിജെപി പ്രവര്‍ത്തകര്‍ (വീഡിയോ)

Update: 2026-02-21 17:01 GMT

നിസാമാബാദ്: ബിജെപി എംഎല്‍എ വെങ്കട രമണ റെഡ്ഡിയുടെ ക്യാമ്പ് ഓഫീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാമറെഡ്ഡി പട്ടണത്തില്‍ സംഘര്‍ഷാവസ്ഥ. ഭൂമി കൈയേറ്റ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബിജെപി എംഎല്‍എയും സര്‍ക്കാര്‍ ഉപദേഷ്ടാവ് മുഹമ്മദ് അലി ഷബ്ബീറും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണിത്.

ബിജെപി എംഎല്‍എ ഭൂമി കൈയേറിയതായി സര്‍ക്കാര്‍ ഉപദേഷ്ടാവ് ആരോപിച്ചിരുന്നു. ആരോപണങ്ങള്‍ക്ക് മറുപടിയായി ബിജെപി എംഎല്‍എ കോണ്‍ഗ്രസ് നേതാവിനെ വിഷയത്തില്‍ തുറന്ന സംവാദത്തിന് വെല്ലുവിളിച്ചു. കോണ്‍ഗ്രസ് നേതാവിനെതിരായ ബിജെപി എംഎല്‍എയുടെ പരാമര്‍ശത്തെ അപലപിച്ച് മുന്‍ സര്‍പഞ്ച് ഗിരി റെഡ്ഡി മഹേന്ദര്‍ റെഡ്ഡിയും അനുയായികളും എംഎല്‍എയുടെ ക്യാമ്പ് ഓഫീസ് ഉപരോധിക്കാന്‍ ശ്രമിച്ചു. ബിജെപി പ്രവര്‍ത്തകര്‍ വേദിയില്‍ സംഘടിച്ചു. ഇതോടെ ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ പരസ്പരം മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിനിടേയാണ് കോണ്‍ഗ്രസ് നേതാവിന്റെ കാറ് ബിജെപി പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തത്. പോലിസ് സംഘത്തിന് മുന്നില്‍ വച്ച് കോണ്‍ഗ്രസ് നേതാവിന്റെ കാറ് ബിജെപി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് തകര്‍ക്കുന്നതും മറിച്ചിടുന്നതും വീഡിയോയില്‍ കാണാം.



പോലീസ് ഉടന്‍ തന്നെ എംഎല്‍എയുടെ ക്യാമ്പ് ഓഫീസിലെത്തി വെങ്കട രമണ റെഡ്ഡിയെ തടഞ്ഞു. സംഘര്‍ഷം മൂര്‍ച്ചിച്ച് കല്ലേറില്‍ കലാശിച്ചതോടെ പോലിസ് ലാത്തി വീശി പ്രവര്‍ത്തകരെ തുരത്തി. മഹേന്ദര്‍ റെഡ്ഡിയെ പോലീസ് കരുതല്‍ തടങ്കലില്‍ എടുത്തു.

അതേസമയം, ബിജെപി എംഎല്‍എ രാകേഷ് റെഡ്ഡിയെ കാമറെഡ്ഡിയിലേക്ക് പോകുന്നത് തടഞ്ഞു. വെങ്കട രമണ റെഡ്ഡിയെ കാണാന്‍ അദ്ദേഹം പുറപ്പെട്ടെങ്കിലും പോലീസ് എംഎല്‍എയെ മെഡ്ചല്‍ ചൗരസ്തയില്‍ തടഞ്ഞു. എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് എംഎല്‍എയും മറ്റ് ബിജെപി നേതാക്കളും റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.