വീടുകളുടെ സാമ്പത്തിക സുരക്ഷയ്ക്ക് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി

Update: 2026-02-24 14:36 GMT

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍കാരണം വാസസ്ഥലങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങളില്‍ നിന്ന് സാമ്പത്തികസുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പു മുഖേന നടപ്പിലാക്കുന്ന പദ്ധതിക്ക് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി.

ആവര്‍ത്തിച്ച് സംഭവിക്കുന്ന പ്രകൃതി ദുരന്തങ്ങളുമായി ബന്ധപ്പെട്ട അടിയന്തര രക്ഷാപ്രവര്‍ത്തനം, സഹായം, പുനരധിവാസം, പുനര്‍നിര്‍മ്മാണം എന്നിവക്കായി വലിയ തുക നിരന്തരം ചെലവാക്കേണ്ടി വരുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് അനുയോജ്യമായൊരു ഒരു റിസ്‌ക് ട്രാന്‍സ്ഫര്‍ മെക്കാനിസം രൂപപ്പെടുത്തുന്നതിന് പഠനം നടത്താന്‍ ആസൂത്രണ ബോര്‍ഡ് അംഗമായ രവി രാമന്റെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു.

ദുരന്തങ്ങള്‍ മൂലമുണ്ടാകുന്ന ബാധ്യതകള്‍ ഏറ്റെടുക്കുന്നതിനായി 'Climate Risk Insurance' മാതൃകയില്‍ ഒരു നൂതന Risk Transfer Mechanism നടപ്പിലാക്കുന്നതിന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. അതോടൊപ്പം നാഗാലാന്റ് മാതൃകയില്‍ ഒരു 'Parametric Insurance' സംവിധാനം ആവിഷ്‌കരിക്കുന്നതിനും കമ്മിറ്റി ശിപാര്‍ശ ചെയ്തു. ഇതുസബന്ധിച്ച് റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന്റെ നേതൃത്വത്തില്‍ തുടര്‍പഠനം നടത്തി.

ഇവയില്‍ നിന്നും ഉരിത്തിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.

പരാമെട്രിക് ഇന്‍ഷുറന്‍സ്, ഇന്‍ഡെമ്‌നിറ്റി ഇന്‍ഷുറന്‍സ് (ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് മാത്രം) എന്നീ പരസ്പര പൂരകമായ ഇന്‍ഷുറന്‍സ് മാതൃകകള്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് ഒരു സമഗ്ര ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിനാണ് തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.

പദ്ധതിയുടെ രൂപരേഖ താഴെപ്പറയും വിധമാണ്.

''1) പാരാമെടിക് ഇന്‍ഷുറന്‍സ് (Parametric Insurance)

- നിശ്ചിത പ്രദേശത്തെ, നിര്‍ണയിക്കപ്പെട്ട തോതിനേക്കാള്‍ ഉയര്‍ന്ന ദുരന്ത പ്രതിഭാസങ്ങള്‍ (മഴ, വെള്ളപ്പൊക്കം, കാറ്റിന്റെ വേഗം മുതലായവ) ഉണ്ടായാല്‍ സംസ്ഥാനത്തിന് ഉടന്‍ നഷ്ടപരിഹാരം ലഭിക്കും.

- ഓരോ വീടിനുമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ പ്രത്യേകമായി വിലയിരുത്തേണ്ടതില്ല.

- പണം ആദ്യം സര്‍ക്കാരിന് ലഭിക്കും. അത് നിര്‍ണ്ണയിക്കപ്പെട്ട എസ്ഒപി പ്രകാരം ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ഉപയോഗിക്കും.

-കവറേജ് : സംസ്ഥാനം ഒരു ദശാബ്ദമായി പ്രകൃതി ദുരിതാശ്വാസത്തിനു മുടക്കിയ ആകെത്തുകയുടെ ശരാശരി

- ഇന്‍ഷുറന്‍സ് കാലാവധി : 5 വര്‍ഷത്തേക്ക്

- പ്രീമിയം: മൊത്തം കവറേജിന്റെ 3% - 8% (ഉദാ: ?500 കോടി കവറേജിന് ?15-40 കോടി പ്രതിവര്‍ഷം),


2) ഇന്‍ഡെംനിറ്റി ഇന്‍ഷുറന്‍സ് (കിറലാിശ്യേ കിൗെൃമിരല)

- നിശ്ചിതപ്രദേശത്തെ, നിര്‍ണ്ണയിക്കപ്പെട്ട തോതിനേക്കാള്‍ ഉയര്‍ന്ന ദൂരന്ത പ്രതിഭാസങ്ങള്‍ (മഴ, വെള്ളപ്പൊക്കം, കാറ്റിന്റെ വേഗം മുതലായവ) ഉണ്ടായാല്‍ ആ പ്രദേശത്തെ ബിപിഎല്‍ കുടുംബങ്ങളുടെ വീട് ഉടമയ്ക്ക് നഷ്ടപരിഹാരം ലഭിക്കും.

- വീടിന്റെ നിലവിലെ അവസ്ഥ (തറ വിസ്തീര്‍ണ്ണം, നിര്‍മ്മാണ രീതി, കാലപ്പഴക്കം മതിപ്പ് വില, തുടങ്ങിയവ), ഗൃഹോപകരണങ്ങള്‍ കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശേഖരിക്കുകയും കമ്പനി ആവശ്യമെങ്കില്‍ റാന്‍ഡം പരിശോധന നടത്തി ബോധ്യപ്പെടുകയും ചെയ്യുന്നു.

- വീടിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍, ഗൃഹോപകരണങ്ങള്‍ക്കുണ്ടാകുന്ന നാശ നഷ്ടങ്ങള്‍, അറ്റകുറ്റ പണി പൂര്‍ത്തിയാകും വരെ വാടക സഹായം എന്നിവ ഉള്‍പ്പെടെ യഥാര്‍ത്ഥ നഷ്ടം പരിഹരിക്കും.

- ഒരു വീടിന് ഇന്‍ഷുറന്‍സ് പരിരക്ഷ - 10 ലക്ഷം രൂപ വരെ (പരിരക്ഷ 10 ലക്ഷത്തില്‍ നിന്നും വര്‍ധിപ്പിക്കുമ്പോള്‍ ആനുപാതികമായ വര്‍ദ്ധനവ് പ്രീമിയം തുകയില്‍ ഉണ്ടാകും). 

- ദുരന്ത ഇന്‍ഷുറന്‍സ് കമ്പനി സര്‍വേയും സര്‍ക്കാര്‍ സ്ഥിരീകരണവും (ഫോട്ടോ, ജിയോ-ടാഗിംഗ്) നടത്തിയ ശേഷം നേരിട്ട് വീടുടമയ്ക്ക് നഷ്ടപരിഹാര തുക ലഭിക്കും.

- പ്രീമിയം: 250/വീട് - 32.3 ലക്ഷം ബിപിഎല്‍ കുടുംബങ്ങള്‍ക്ക് മൊത്തം 80.75 കോടി.

- ഗുണഭോക്താക്കള്‍: ബിപിഎല്‍ കുടുംബങ്ങള്‍, (മറ്റ് ദുര്‍ബല വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്നത് പരിഗണിക്കാവുന്നതാണ് ).

- ഒരു വിടിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷ - 10 ലക്ഷം വരെ.

- ഭാവിയില്‍: ബിപിഎല്‍ അല്ലാത്ത കടുംബങ്ങള്‍ക്കും നിര്‍ബന്ധിത ഇന്‍ഷുറന്‍സ് (പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷന്‍/ബില്‍ഡിംഗ് പെര്‍മിറ്റ് എന്നിവയുമായി ബന്ധിപ്പിച്ച്) പരിഗണിക്കാവുന്നതാണ് .


സാമ്പത്തിക ബാധ്യത

- പാരാമെട്രിക് മോഡല്‍: 15- 40 കോടി രൂപ(വാര്‍ഷികം).

- ഇന്‍ഡെംനിറ്റി മോഡല്‍: 80.75 കോടി രൂപ(വാര്‍ഷികം).

- ആകെ വാര്‍ഷിക ചെലവ്: ഏകദേശം 120.75 കോടി' രൂപ

ഇതിന് ആവശ്യമായി വരുന്ന തുക 1: 1 എന്ന അനുപാതത്തില്‍ സംസ്ഥാനത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കണ്ടെത്തുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്.

ധനകാര്യ വകുപ്പ്, ദുരന്തനിവാരണ വകുപ്പ്, കേരള ദുരന്തനിവാരണ അതോറിറ്റി, റവന്യു വകുപ്പ് ആര്‍.കെ.ഐ. മുതലായ ബന്ധപ്പെട്ട വകുപ്പുകള്‍/ഏജന്‍സികള്‍ എന്നിവയുമായി കൂടിയാലോചിച്ച് വിശദ രൂപരേഖ തയ്യാറാക്കുന്നനതിനും തീരുമാനിച്ചു.